കേരളം ഇതുവരെ കാണാത്ത അസാധാരണ സാഹചര്യങ്ങളിലൂടെയാണ് സംസ്ഥാനത്തെ ഇടതു മന്ത്രിസഭ കടന്നുപോകുന്നത്. സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കുമെതിരെ സംസ്ഥാന മന്ത്രിസഭയിലെ അംഗം തന്നെ കോടതിയില്‍ പോയ സാഹചര്യം മുതല്‍, മുന്നണിയിലെ പ്രധാന കക്ഷികള്‍ പരസ്യമായി പരസ്പരം കൊമ്പുകോര്‍ക്കുന്നതുവരെയുള്ള അസാധാരണ സാഹചര്യം. ഒന്നര വര്‍ഷത്തിനിടെ മൂന്ന് മന്ത്രിമാര്‍ക്ക് രാജിവെച്ച് പുറത്തുപോകേണ്ടിവന്നു.
ഇടതുമുന്നണിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നവകാശപ്പെടുന്ന സിപിഎമ്മും സിപിഐയുമാണ് ശത്രുക്കളെപ്പോലെ തമ്മിലടിക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നു. മന്ത്രിസഭയെ നയിക്കേണ്ട മുഖ്യമന്ത്രി ഇതിനെ അസാധാരണ നടപടിയെന്ന് വിശേഷിപ്പിക്കുന്നു. സിപിഎം സെക്രട്ടറിയും സിപിഐ സെക്രട്ടറിയും പരസ്യ പ്രസ്താവനകളിലൂടെ, തങ്ങളുടെ മുഖപത്രങ്ങളിലൂടെ തമ്മിലടിക്ക് നേതൃത്വം നല്കി മുന്‍പേ നടക്കുന്നു.
സിപിഐയുടെ എതിര്‍പ്പുകളെ പുല്ലുപോലെ അവഗണിച്ചാണ് മുഖ്യമന്ത്രി മുന്നോട്ടുപോയത്. മുന്നണിയിലെ വല്ല്യേട്ടന് തങ്ങളാണെന്നും, തങ്ങളുടെ അധീശ്വത്വത്തിന് കീഴില്‍ അടങ്ങിയിരിക്കണമെന്നുമാണ് സിപിഎമ്മിന്റെ കര്‍ക്കശമായ നിലപാട്. മുന്നണി മര്യാദയ്ക്ക് യോജിക്കാത്ത നിലപാടുകളെടുക്കുന്നത് കയ്യടികള്‍ നേടാനുള്ള അടവാണെന്നും, ശത്രുപക്ഷത്തുള്ളവര്‍ക്ക് ആഹ്ലാദിക്കാനുള്ള നിലപാടുകളാണ് സിപിഐ എടുക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയത് സിപിഐക്കുള്ള കടുത്ത മുന്നറിയിപ്പാണ്. ശത്രുവര്‍ഗത്തിന്റെ ആയുധമാകരുതെന്ന കോടിയേരിയുടെ എഴുതി തയ്യാറാക്കിയ മുന്നറിയിപ്പ് ഇടതുമുന്നണിയിലെ സിപിഐയുടെ നില എന്തെന്ന് വ്യക്തമാക്കുന്നതാണ്.
സിപിഎമ്മിനോട് കൊമ്പുകോര്‍ത്ത് നില്‍ക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് സിപിഐ ഇടതുമുന്നണിയില്‍ തുടരുന്നത്. എന്നാല്‍ സംസ്ഥാന ഭരണം പ്രതിസന്ധിയിലാകുന്ന സാഹചര്യങ്ങളിലെല്ലാം തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ മാത്രമാണ് സിപിഐ ശ്രമിച്ചത്. തോമസ് ചാണ്ടിയെപ്പോലെയുള്ള ഒരു നേതാവ് കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള ആലപ്പുഴയെ പ്രതിനിധാനം ചെയ്ത് മന്ത്രിയായപ്പോള്‍ അതിനെതിരെ ചെറുവിരലനക്കാന്‍ സിപിഐ തയ്യാറായില്ല. ആതിഥ്യസല്‍ക്കാരത്തിനു കേള്‍വികേട്ട ചാണ്ടിയുടെ രാഷ്ട്രീയമിടുക്കിനു മുമ്പില്‍ പിണറായിക്കു മാത്രമല്ല, കാനത്തിനും കാലിടറിയിരുന്നു. വല്ല്യേട്ടന്റെ തണലിലിരുന്ന് ഭരണത്തിന്റെ സൗകര്യങ്ങളും സുഖവും ആവോളം ആസ്വദിക്കുക തന്നെയാണ് നല്ലതെന്ന പ്രായോഗിക കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തന്നെയാണ് സിപിഐയും പിന്തുടരുന്നത്.
ഇടയ്ക്ക് തങ്ങളുടെ പ്രസക്തി ഉറപ്പുവരുത്തിയില്ലെങ്കില്‍ രാഷ്ട്രീയമായി അസ്തമിച്ചുപോകുമെന്ന തിരിച്ചറിവില്‍ നിന്നാണ് ചിലപ്പോഴെങ്കിലും ഈ സുഖയാത്രയ്ക്ക് അലോസരമുണ്ടാക്കുന്ന പ്രതീതി സൃഷ്ടിക്കുന്നത്. ആദര്‍ശത്തിന്റെയോ നിലപാടുകളുടെയോ ആത്മാര്‍ത്ഥത ഇതില്‍ കാണാനാവില്ല. കേരളം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് മുന്നണിയിലെ പ്രധാന കക്ഷികള്‍ തന്നെ ചക്കളത്തിപ്പോരാട്ടത്തിലൂടെ കേരളത്തെ പ്രതിസന്ധിയിലാക്കുന്നത്. ട്രഷറി സ്തംഭനം, റേഷന്‍ പ്രതിസന്ധി, ജിഎസ്ടി നടപ്പിലാക്കുന്നതില്‍ വരുത്തുന്ന പിഴവുകള്‍ തുടങ്ങി ഗുരുതരമായ വീഴ്ചകളിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ സഞ്ചരിക്കുന്നത്. ദൈനംദിന നടത്തിപ്പ് മുതല്‍ പദ്ധതി നിര്‍വഹണം വരെ മരവിച്ച മട്ടിലാണ്.
സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ നാലു മാസം മാത്രം അവശേഷിക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണം പാതി വഴിയില്‍പ്പോലും എത്തിയിട്ടില്ല. മരവിപ്പിന്റെയും മുരടിപ്പിന്റെയും ഈ സാഹചര്യത്തെ അഭിമുഖീഖരിച്ച്, എങ്ങനെ മറികടക്കുമെന്ന് ആലോചിക്കാതെ, ഒരുതരം പേക്കൂത്തുകള്‍ക്കാണ് ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും നേതൃത്വം നല്‍കുന്നത്. കേരളത്തിന്റെ വികസനത്തെ സ്തംഭിപ്പിക്കുന്ന ഈ സാഹചര്യത്തിന് മാറ്റം വന്നേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: