കാഞ്ഞിരപ്പള്ളി: എരുമേലിയില്‍ ഭക്തജനത്തിരക്കേറിയതോടെ നിയന്ത്രിക്കാന്‍ കഴിയാതെ പൊലീസ് പാടുപെടുന്നു. തീര്‍ത്ഥാടകര്‍ എത്തി തുടങ്ങിതിനാല്‍ ഇന്നലെ രാവിലെ ഗതാഗതക്കുരുക്കും രൂക്ഷമായി. തീര്‍ത്ഥാടനകാലത്തെ പ്രത്യേക ഡ്യൂട്ടിക്കായി എത്തുന്ന കേരള ആംപ്ഡ് പോലീസിന്റെ എണ്ണം ഇത്തവണ കുറവാണ്. തിരക്കേറുമ്പോള്‍ കൂടുതല്‍ ക്യാമ്പില്‍ നിന്നുള്ള സേന എത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
മുന്‍കാലങ്ങളില്‍ അറുനൂറോളം പോലീസുകാരാണ് എരുമേലിയിലും അനുബന്ധ കേന്ദ്രങ്ങളിലും സേവനം ചെയ്തിരുന്നത്. ഇതില്‍ ഇരുനൂറോളം പേര് ക്യാമ്പില്‍ നിന്നുമെത്തിയവരായിരുന്നു. എന്നാല്‍ ഇത്തവണ കെഎപി യില്‍ നിന്നും നൂറില്‍ താഴെ പോലീസുകാരെയാണ് ലോക്കല്‍ പോലീസിന് പുറമെ നിയോഗിച്ചിട്ടുളളത്.
കാഞ്ഞിരപ്പളളി ഡിവൈഎസ്പിയുടെ കീഴില്‍ കാഞ്ഞിരപ്പളളി സബ് ഡിവിഷനിലെ നാല് സിഐ മാര്‍ക്കും അഞ്ച് എസ്ഐ മാര്‍ക്കുമാണ് ക്രമീകരണങ്ങളുടെ ചുമതലയെങ്കിലും അതാത് സ്റ്റേഷനുകളിലെ ചുമതലകള്‍ കൂടി ഇവര്‍ക്ക് നിര്‍വഹിക്കണം. രാത്രിയും പകലുമെല്ലാം മൂന്ന് ഷിഫ്റ്റുകളായി ഇവരെ ഡ്യൂട്ടിപോയിന്റുകളില് വിന്യസിക്കുമ്പോള്‍ എണ്ണം മൂന്നിലൊന്നായി കുറയും. പാമ്പാടി കെ ഇ കോളേജിലെ 25 എന്‍സിസി വിദ്യാര്‍ത്ഥികള്‍ ട്രാഫിക് നിയന്ത്രണത്തില്‍ പോലീസിനെ സഹായിക്കുന്നുണ്ട്. നിലവില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുമുള്ള ലോക്കല്‍ പോലീസിനെ ഉപയോഗിച്ച് സീസണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള നീക്കത്തിലാണ് പോലീസ് വകുപ്പ്. പോലീസിന്റെ എണ്ണം കുറയുന്നതോടെ തീര്‍ത്ഥാടകരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന് ആക്ഷേപമുയരുന്നു. വിശ്രമമില്ലാതെ ജോലി ചെയ്യുന്നതോടെ പോലീസും പ്രതിസന്ധിയിലാകും.
എരുമേലി ടൗണിലെ ഗതാഗത നിയന്ത്രണം, ജംഗ്ഷനുകള്‍, സ്നാനഘട്ടം, ക്ഷേത്രങ്ങള്‍, വാവര് മസ്ജിദ്, കണമല, അട്ടിവളവ്, കാളകെട്ടി, അഴുത, മൂക്കന്‍പെട്ടി, മുക്കൂട്ടുതറ, എം. ഇ. എസ്. ജങ്ഷന്, പ്രൊപ്പോസ് ജങ്ഷന്, പേരൂര്‍തോട്, കൊരട്ടി പാലം, കുറുവാമൂഴി, കരിങ്കല്ലുമൂഴി തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളില്‍ പോലീസിന്റെ സേവനം ആവശ്യമാണ്. ക്ഷേത്രത്തിനു സമീപത്തെ കുളിക്കടവില്‍ മോഷണം നടക്കാനുള്ള സാധ്യതയേറെയാണ്. ഇവിടെ പോലീസിന്റെ നിരീക്ഷണം ഉണ്ടെങ്കില്‍ മാത്രമെ മോഷണവും, അപകട സാധ്യതയും തടയാനാകൂ.
ഏറെ അപകട സാധ്യതയുള്ള കണമലയില്‍ അപകടം ഒഴിവാക്കുന്നതിനായി പോലീസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ടൗണിലും ചരള, സെന്റ് മേരി ഭാഗം, വാഴക്കാല എന്നിവിടങ്ങളിലാണ് ഏതാനും ആഴ്ചകളായി മോഷ്ടാക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. സംശയകരമായി കണ്ട ചിലരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മുളക് പൊടി വിതറി വീട്ടമ്മയെ ഉപദ്രവിക്കാന്‍ ബൈക്ക് യാത്രികന് ശ്രമിച്ച സംഭവത്തിലും അന്വേഷണ പുരോഗതിയായിട്ടില്ല. പേട്ടക്കവലയിലും വലിയമ്പലത്തിലും ടൗണ്‍ റോഡിലും സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നതും പ്രഖ്യാപനത്തിലൊതുങ്ങി. പോലീസിന്റെ അംഗബലം വര്‍ധിപ്പിക്കണമെന്നും മോഷണങ്ങള്‍ തടയാനും ക്രമസമാധാന പാലനം മികച്ച നിലയിലാക്കാനും കഴിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: