ഇന്ത്യ സ്വതന്ത്രമായതോടെ ഡോ.ബി.ആര്. അംബേദ്കറുടെ നേതൃത്വത്തിലാണ് ഭരണഘടനയ്ക്ക് രൂപംകൊടുത്തത്. അതിനു മുന്‍പുതന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് പ്രത്യേകമായി മുല്ലാ ആക്ട് (മുസ്ലിംവ്യക്തി നിയമം) അനുവദിച്ചുകൊടുത്തതിനാല്‍ പുതിയ ഭരണഘടനയിലും ചില നിക്ഷിപ്ത താല്പര്യക്കാരുടെ എതിര്‍പ്പുകള്‍ മൂലം മുസ്ലിം സമുദായത്തിന് പ്രത്യേക അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കേണ്ടിവന്നു. എന്നാല്‍ പുതിയ ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് ഉചിത സമയത്ത് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന വ്യവസ്ഥ 44-ാം ആക്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു സര്‍ക്കാരും ഏകീകൃത സിവില്‍ കോഡ് നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടില്ല.
ലിംഗ, വര്‍ഗ്ഗ, ജാതി, മത ദേശവ്യത്യാസമില്ലാതെ ജീവിക്കുവാനുള്ള അവകാശമാണ് ഏകീകൃത സിവില്‍ കോഡ് നല്കുന്നതെങ്കിലും മുസ്ലിങ്ങള്‍ക്കത് ബാധകമാക്കാന്‍ പറ്റില്ലെന്ന തീട്ടൂരമാണ് മുസ്ലിം വ്യക്തിനിയമബോര്‍ഡ് സ്വീകരിച്ചുവരുന്നത്. അവരുടെ അനുവാദമില്ലാതെ കേന്ദ്രസര്‍ക്കാരിന് ഒരു നടപടിപോലും എടുക്കാന്‍ കഴിയാത്ത സ്ഥിതിയാണിന്നുള്ളത്. ചേര കടിച്ചാലും അത്താഴം മുടങ്ങും എന്ന സ്ഥിതി.
ഓട്ടോമന്‍ തുര്‍ക്കിയുടെ ഭരണകാലത്ത് മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ തീരാത്ത ലഹളകളും ആക്രമണങ്ങളും ഒതുക്കിത്തീര്‍ക്കാനായി കൊണ്ടുവന്ന നിയമമാണ് ലോകത്ത് ആദ്യമായി വ്യക്തി നിയമങ്ങള്‍ ഓരോ മതത്തിനും അനുവദിച്ചുകൊടുത്തത്. ഇതുവഴിയാണ് അവര്‍ക്ക് സ്വന്തമായി നിയമങ്ങള്‍ ബാധകമാക്കാനായത്. ഇന്നും അതില്‍ മുസ്ലിം വ്യക്തിനിയമത്തിനാണ് മുഖ്യ പങ്കുള്ളത്. അതനുസരിച്ച് മുസ്ലിം സമുദായങ്ങളുടെ സംഘനിയമങ്ങള്‍ തീരുമാനിക്കുന്നത് മുസ്ലിംസമുദായമാണ്. പക്ഷേ ഇന്നേവരെ യാഥാസ്ഥിതികരും സ്ത്രീവിരുദ്ധരും സ്വാര്‍ത്ഥതാല്‍പ്പര്യക്കാരുമായ ന്യൂനപക്ഷമാണ് മുസ്ലിം വ്യക്തി നിയമങ്ങളുടെ വക്താക്കളായി വിലസുന്നത്. അവര്‍ ഏകീകൃതസിവില്‍ കോഡിനെ എതിര്‍ക്കുന്നത് മുസ്ലിം അധഃസ്ഥിതരുടേയും സ്ത്രീകളുടേയും മേല്‍ അധീശത്വവും അജ്ഞതയും നിലനിര്‍ത്താനാണ്.
മനുഷ്യരെല്ലാം ലിംഗ, വര്‍ഗ്ഗ, ജാതി, മത, ദേശ വ്യത്യാസമില്ലാതെ തുല്യരാണെന്നും ,എല്ലാവര്ക്കും തുല്യാവകാശമാണ് വേണ്ടതെന്നും ആത്മാര്‍ത്ഥമായും ധാര്‍മ്മികമായും സാംസ്കാരികമായും വിശ്വസിക്കുന്ന എല്ലാ പുരോഗമന മുസ്ലിങ്ങളും ഈ അനീതിയും അസമത്വവും ഇസ്ലാമിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നില്ല. ഇസ്ലാമാണ് ആദ്യമായി സ്ത്രീകള്‍ക്ക് സ്വത്തവകാശം പുരുഷന്റെ പകുതിയെങ്കിലും കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ഈ പുരോഗമന ചിന്തയ്ക്ക് തുടക്കം കുറിച്ച ഇസ്ലാമിന്റെ അനുയായികള്‍ മാറിയ സാഹചര്യത്തില്‍, ജനാധിപത്യത്തിന്റേയും സോഷ്യലിസത്തിന്റേയും കാലഘട്ടത്തില്‍ ഇസ്ലാം തുടങ്ങിവച്ച വിപ്ലവം പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതുവഴി നിഷേധിക്കപ്പെട്ട ജനാധിപത്യാവകാശങ്ങള്‍ മുസ്ലിം സ്ത്രീകള്‍ക്ക് ലഭ്യമാക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്. അതിനാല്‍ ഏകീകൃത സിവില്‍ നിയമത്തില്‍ നിയമഭേദഗതി അത്യാവശ്യമാണ്. ഇതംഗീകരിക്കാന്‍ പറ്റാത്ത യാഥാസ്ഥിതിക മുസ്ലിങ്ങള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതോടെ സ്വന്തം വ്യക്തിനിയമം (ക്രിമിനല്‍ ഉള്‍പ്പെടെ) തെരഞ്ഞെടുക്കാനുള്ള അവകാശം ഉറപ്പുവരുത്തി ആശങ്ക പൂര്‍ണമായും പരിഹരിക്കാവുന്നതുമാണ്. സംഘ നിയമം പോയി വ്യക്തി നിയമമാകുന്നതോടെ യാഥാസ്ഥിതിക വര്‍ഗ്ഗത്തിന്റെ മുനയൊടിക്കാനാകും.
ബഹുഭാര്യാത്വം സ്വീകരിക്കുന്നവരുടെ ഭാര്യമാരിലൊരാളാകാന്‍ ഇന്നിവിടെ ഒരു പെണ്ണും ആഗ്രഹിക്കുകയില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ സ്ത്രീകളിലാരും ബഹുഭാര്യാത്വ നിയമം നിലനിര്‍ത്താനാഗ്രഹിക്കുകയില്ല. സ്വത്തവകാശത്തില്‍ പുരുഷന് തുല്യം അവകാശം കിട്ടുമെന്നാകുമ്പോള്‍ ഏകീകൃത സിവില്‍ കോഡ് മാത്രമേ അവര്‍ക്ക് സ്വീകാര്യമായി തോന്നുകയുള്ളൂ. മുസ്ലിം വ്യക്തിനിയമം തെരഞ്ഞെടുക്കാനുള്ള അവകാശംകൊടുക്കുകയാണെങ്കില്‍, ക്രിമിനല്‍ ശിക്ഷകൂടി അതായത് ശിരച്ഛേദം, എറിഞ്ഞുകൊല്ലല്‍, കരഛേദം തുടങ്ങിയ ശിക്ഷയില്‍നിന്ന് ഒഴിവായി കിട്ടുമെന്ന് കരുതി പലരും മുസ്ലിം വ്യക്തിനിയമത്തിനെതിരെ വോട്ട് ചെയ്യും.
മുസ്ലിം സമുദായത്തില്‍ പരിഷ്കരണം ആവശ്യമായി വരുമ്പോള്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ യാഥാസ്ഥിതികമായ അഭിപ്രായം ആരാഞ്ഞാണ് സുപ്രീംകോടതി പോലും തീരുമാനമെടുക്കാറുള്ളത്. തികച്ചും യാഥാസ്ഥിതിക കാഴ്ചപ്പാടുള്ള സംഘടനയാണത്. ആ സംഘടനയ്ക്ക് പകരമായി പുരോഗമന വീക്ഷണമുള്ള മുസ്ലിങ്ങള്‍ സംഘടിപ്പിച്ച് ഇക്കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ ആനക്കയത്ത് ചേര്‍ന്ന യോഗം ‘മുസ്ലിം വ്യക്തി നിയമബോര്‍ഡ്’ (സെക്യുലര്‍) എന്ന സംഘടനക്ക് രൂപംകൊടുക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്.
മുസ്ലിം സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുക, സ്ത്രീ വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെയുള്ള നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കാന്‍ ആവശ്യമായ ബഹുവിധ പരിപാടികള്‍ നടത്തുക; ലിംഗ-ജാതി-മത-ദേശഭേദങ്ങള്‍ ഒഴിവാക്കി മനുഷ്യരെല്ലാം തുല്യരായ സൃഷ്ടികളാണെന്ന് കരുതി എല്ലാ മേഖലകളിലുമുള്ള ഉച്ചനീചത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: