കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്ക്കാരത്തെ ചൊല്ലി പഞ്ചായത്തും വ്യാപാരികളും ഇടയുന്നു. ടൗണില്‍ പുതിയതായി ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്കരണം പുന:പരിശോധിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗതാഗത പരിഷ്കരണത്തില്‍ മാറ്റം വരുത്തുകയില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണ സമിതി. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്ന് ജനപ്രതിനിധികളും പോലീസും വ്യാപാരികളും അടങ്ങുന്ന യോഗം പഞ്ചായത്തില്‍ ചേരും.
ദേശീയപാതയില്‍ നിന്നും ടിവിഎസ് റോഡിലേക്ക് പ്രവേശിക്കുന്നതും പുത്തനങ്ങാടി റോഡില്‍ ബസ് സ്റ്റാന്‍ഡ് റോഡിലൂടെ ദേശീയപാതയിലേക്ക് വാഹനങ്ങള്‍ ഇറങ്ങുന്നതുമാണ് നിരോധിച്ചത്. ജൂലൈ 15ന് പഞ്ചായത്തില്‍ എംഎല്‍എ, ആര്‍ടിഒ, ഡിവൈഎസ്പി, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നെടുത്ത് തീരുമാനമാണ് നടപ്പാക്കിയിരിക്കുന്നത്.
ശബരിമല സീസണിനോട് അനുബന്ധിച്ച് ദേശീയ പാതയിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചത് ഗതാഗതകുരുക്കിന് കാരണമാകും. ഇത് കൂടി കണക്കിലെടുത്താണ് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയത്. ബസ് സ്റ്റാന്‍ഡിലേക്ക് ബസ് കയറുന്ന ഭാഗത്ത് കൂടി പുത്തനങ്ങാടി ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് കയറാവുന്നതാണ്. ഈ ഭാഗത്തുകൂടി ജുമാ മസ്ജിദ്, സെന്റ് മേരീസ്, ഇന്‍ഫന്റ് ജീസസ്, ഡേ കെയര്‍ സെന്റര്‍, ബിഷപ് ഹൗസ് എന്നിവിടങ്ങളിലേക്കു എത്താന്‍ കഴിയും. ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്കരണത്തോട് വ്യാപാരികള്‍ സഹകരിക്കണമെന്നും എതാനും ചില വ്യാപാരികളുടെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായിട്ടാണ് വണ്‍വേ സംവിധാനത്തിന് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നതെന്നും പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.
ഇതില്‍ ദേശീയ പാതയില്‍ നിന്ന് ടിവിഎസ് റോഡിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചതാണ് വ്യാപാരികളുടെ എതിര്‍പ്പിന് ഇടയാക്കിയത്. പഞ്ചായത്ത് വണ്‍വേ ബോര്‍ഡുകളും സ്ഥലത്ത് സ്ഥാപിച്ചിരുന്നു. വെള്ളിയാഴ്ച വണ്‍വേ തെറ്റിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്താനുള്ള പോലീസിന്റെ ശ്രമം വ്യാപാരികളും ജീവനക്കാരും ചേര്‍ന്ന് തടഞ്ഞു. സമീപത്തെ കടയിലെ വാഹനമാണ് പോലീസ് തടഞ്ഞത്. തിങ്കളാഴ്ചയാണ് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയത്. വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകള്‍ക്ക് എത്തുന്നതിനും ലോഡ് ഇറക്കുന്നതിനുമായുള്ള ബുദ്ധിമുട്ടാണ് വ്യാപാരികള്‍ ചൂണ്ടുകാട്ടുന്നത്. വണ്‍വേ സംവിധാനത്തെ തങ്ങള്‍ എതിര്ക്കുന്നില്ലായെന്നും വണ്‍വേ സംവിധാനം പുനപരിശോധിക്കണമെന്നും സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: