ചാരുംമൂട്: താമരക്കുളം ചത്തിയറ മുതിരക്കാല ശ്രീ ഭദ്രകാളി ക്ഷേത്രത്തിലും അര കിലോമീറ്റര്‍ ദൂരെയുള്ള വേടരപ്ലാവ് ചെറ്റാരിക്കല്‍ ദേവി ക്ഷേത്രത്തിലും ഒറ്റ രാത്രി കൊണ്ട് രണ്ടുലക്ഷംവിലമതിപ്പുള്ള തിരുവാഭരണങ്ങളും ഒന്നര ലക്ഷം രൂപായും മോഷ്ടാക്കള്‍ അപഹരിച്ചു.
വ്യാഴാഴ്ച രാത്രിയിലാണു സംഭവം. മുതിരക്കാല ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ പുതിയതായി പണിയുവാന്‍ ഉദ്ദേശിക്കുന്ന ബലിക്കല്പ്പുരയുടെ നിര്‍മ്മാണത്തിനു കരാറുകാരനു കൈമാറാന്‍ ക്ഷേത്ര അഗ്ര സഭയുടെ ഉള്ളിലുള്ള മേശയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി നാല്പതിനായിരം രൂപയും പ്രത്യേക ബാഗിലായി സൂക്ഷിച്ചിരുന്ന മൂന്നു പവന് തൂക്കം വരുന്ന ഭഗവതിയുടെ താലിമാലയും മൂന്നും രണ്ടും പവന് വീതം തൂക്കം വരുന്ന രണ്ട് മണിമാലയും ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ നേര്‍ച്ചയായി പലപ്പോഴായി സമര്‍പ്പിച്ചിട്ടുള്ള നാല്പത് സ്വര്ണ്ണത്താലിയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
രണ്ടായിരം രൂപായുടെ മൂന്ന് നോട്ടുകളും സ്വര്‍ണ്ണ ഉരുപ്പടികളില്‍ ചിലതും മേശക്കു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിക്കുവാന്‍ എത്തിയയാളാണ് നാലമ്പലത്തിന്റെ പ്രധാന വാതില്‍ തുറന്നു കിടക്കുന്നതു കണ്ടത്. ഉടന്‍ വിവരം നൂറനാട് പോലീസില്‍ അറിയിക്കുകയായിരുന്നു.
വേടരപ്ലാവ് ചിറ്റാഴിയ്ക്കല് ദേവി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ കുത്തിത്തുറന്ന മോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 5,500 രുപാ കവര്‍ന്നു. കൗണ്ടറിനു സമീപത്തെ ഈശ്വരവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ പ്രധാന വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടക്കള്‍ ഉള്ളില്‍ പരിശോധന നടത്തിയെങ്കിലും ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടില്ലന്നു ഭാരവാഹികള്‍ അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും കുറ്റവാളികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: