ആലപ്പുഴ: പുതുവര്‍ഷപ്പുലരി മുതല്‍ വിശന്നവയറുമായി ആര്‍ക്കും ആലപ്പുഴയില്‍ അലയേണ്ടി വരില്ല. അശരണര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നല്‍കുന്നതിന് സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിക്ക് ആലപ്പുഴ നഗരത്തില്‍ ജനുവരി ഒന്നിനു തുടക്കമാകുമെന്ന് മന്ത്രി പി. തിലോത്തമന്.
കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുകയുമാണ് ലക്ഷ്യം. ജില്ലയില്‍ ആലപ്പുഴ നഗരത്തിലാണ് പദ്ധതിക്കു തുടക്കം കുറിക്കുക. സന്നദ്ധ സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍, യുവജനസംഘടനകള്‍, കുടുംബശ്രീ അടക്കം എല്ലാവരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതി നടത്തിപ്പിനായി ജില്ലാ കളക്ടര്‍ ടി.വി. അനുപമ ചെയര്‍മാനായും ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. ഹരിപ്രസാദ് കണ്‍വീനറുമായ സമിതി രൂപീകരിച്ചു.
ഭക്ഷണം പാചകം ചെയ്യുന്നതിനും നല്കുന്നതിനുമായി സ്ഥിരം കേന്ദ്രം ആരംഭിക്കും. കൂപ്പണോ മറ്റു സംവിധാനമോ ഉപയോഗിച്ച് അശരണര്‍ക്ക് ഈ കേന്ദ്രത്തിലൂടെ മികച്ച ഭക്ഷണം ലഭ്യമാക്കും. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ 20 രൂപയ്ക്ക് ഊണും 10 രൂപയ്ക്ക് പ്രഭാതഭക്ഷണവും ലഭ്യമാക്കുക കൂടിയാണ് ലക്ഷ്യം. വരുമാനമില്ലാതെ നിരാശ്രയരായി കഴിയുന്നവര്‍ക്കും രോഗികള്‍ക്കും ഭക്ഷണം നല്‍കും.
സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിതരണ കേന്ദ്രങ്ങളില്‍നിന്ന് ഭക്ഷണം നിര്‍ധനരായ കിടപ്പുരോഗികള്‍ക്കും അവശര്‍ക്കും വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: