കൊച്ചി: ഐഎസ്എല്‍ നാലാം പതിപ്പിന്റെ ഉദ്ഘാടന പോരാട്ടം സമനിലയില്‍. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനമായ കളിയില്‍ എടികെയും കേരള ബ്ലാസ്റ്റേഴ്സും ഗോള്‍രഹിത സമനലയില്‍ പിരിഞ്ഞു. സൂപ്പര്‍താരങ്ങളായ ബെര്‍ബറ്റോവും ഇയാന്‍ ഹ്യൂമും നിറംമങ്ങിയതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
പലപ്പോഴും പന്ത് കിട്ടാതെ ഉഴറി നടക്കുകയായിരുന്നു ബര്‍ബറ്റോവ്. കിട്ടിയപ്പോഴാകട്ടെ മികച്ച ഒരു മുന്നേറ്റം പോലും നടത്താന്‍ കഴിഞ്ഞതുമില്ല. പന്തടക്കത്തിലും മികച്ച മുന്നേറ്റങ്ങള്‍ നടത്തുന്നതിലും മുന്നിട്ടുനിന്നത് സന്ദര്‍ശകരായിരുന്നു. ബ്ലാസ്റ്റേഴ്സ് ഗോളിയുടെ മികച്ച പ്രകടനമാണ് തോല്‍വിയില്‍ നിന്ന് ടീമിനെ പലപ്പോഴും രക്ഷിച്ചത്. സ്റ്റേഡ ിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം പുറത്തെടുക്കുന്നതിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.ഏകദേശം 38,000ത്തോളം ആരാധകരെ സാക്ഷിയാക്കി നടന്ന കളിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. മൂന്നാം മിനിറ്റില്‍ മിലന് സിങ് പന്തുമായി മുന്നേറിയെങ്കിലും കാര്യമുണ്ടായില്ല. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സിന് ആദ്യ അവസരവും ലഭിച്ചു.
എന്നാല്‍ ബോക്സിന് പുറത്തുനിന്ന് മിലന് സിങ് പായിച്ച ഷോട്ട് പുറത്തേക്ക് പറന്നു. ആദ്യ പത്ത് മിനിറ്റ് വരെ മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. പിന്നീട് എടികെ താരങ്ങള്‍ പന്ത് കയ്യടക്കി തുടങ്ങി. ആദ്യപകുതിയില്‍ 62 ശതമാനം പന്ത് സന്ദര്‍ശകര്‍ കൈവശംവച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന് 38 ശതമാനമായിരുന്നു ഇത്.എന്നാല്‍ മത്സരത്തിലെ ആദ്യ ഗോളെന്നുറച്ച അവസരം വന്നത് എടികെയ്ക്കാണ്. 13-ാം മിനിറ്റില്‍ അവര്‍ നടത്തിയ മുന്നേറ്റം ഗോളാകാതിരുന്നത് ബ്ലാസ്റ്റേഴ്സ് ഗോളി പോള്‍ റെച്ചൂക്കയുടെ മിടുക്കുകൊണ്ട്. ബോക്സില്‍ നിന്ന് കൊല്‍ക്കത്തയുടെ മധ്യനിരതാരം ഹിതേഷ് ശര്‍മ്മ തൊടുത്ത ഷോട്ട് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ വലത്തോട് ചാടി രക്ഷപ്പെടുത്തി.
19-ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി ബ്ലാസ്റ്റേഴ്സ് ബോക്സില്‍ ഭീതി പടര്‍ത്തി എടികെ മുന്നേറ്റം. ഹിതേഷ് തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് ജാസി കുക്കിയ്ക്ക്. എന്നാല്‍ പന്ത് പിടിച്ചെുത്ത കുക്കി പായിച്ച ദുര്‍ബല ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി അനായാസം കയ്യിലൊതുക്കി. 24-ാം മിനിറ്റില്‍ കൊല്‍ക്കത്തയ്ക്ക് ലഭിച്ച ഫ്രീകിക്ക് പ്രതിരോധത്തില്‍ തട്ടിമടങ്ങി. 28-ാം മിനിറ്റിലാണ് കൊല്‍ക്കത്ത ഗോള്‍കീപ്പര്‍ക്ക് ആദ്യ പരീക്ഷണം നേരിടേണ്ടിവന്നത്. ബെര്‍ബറ്റോവിനെ ലക്ഷ്യമാക്കി പെകുസണ് മുന്നോട്ട് നല്കിയ പന്ത് മജുംദാര്‍ മുന്നോട്ട് കയറി കുത്തിയകറ്റി. 43-ാം മിനിറ്റില്‍ റിനോ ആന്റോയുടെ ബൈസിക്കിള്കിക്ക് ശ്രമം പാഴായി. ഇതോടെ ആദ്യപകുതി ഗോള്‍രഹിതം.രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്റ്റേഴ്സ് മുന്നേറ്റം. ഇയാന്‍ ഹ്യൂം പന്തുമായി മുന്നേറി ബോക്സിലേക്ക് ബെര്‍ബറ്റോവിന് പാസ് നല്‍കിയെങ്കിലും കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. 50-ാം മിനിറ്റില്‍ മനോഹരമായൊരു മുന്നേറ്റത്തിനൊടുവില്‍ സി.കെ. വിനീതിന്റെ ഇടങ്കാലന്‍ ഷോട്ട് എടികെ ഗോള്‍കീപ്പര്‍ കുത്തിയിട്ടു. എന്നാല്‍ റീബൗണ്ട് പന്ത് വലയിലെത്തിക്കുന്നതില്‍ പെകൂസണ് കഴിഞ്ഞില്ല.
ദുര്‍ബലമായ ഷോട്ട് ലക്ഷ്യം തെറ്റി പറന്നു. 58-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളി വീണ്ടും ടീമിന്റെ രക്ഷയ്ക്കെത്തി. കോര്‍ണറിനൊടുവില്‍ മൊണ്ടല്‍ തൊടുത്ത ഹെഡ്ഡര്‍ പോള്‍ റെച്ചൂക്ക കുത്തിയകറ്റി. 60-ാം മിനിറ്റില്‍ ഇയാന്‍ ഹ്യുമിനെ പിന്‍വലിച്ച് സിഫ്നിയോസിനെ ഇറക്കി. തൊട്ടടുത്ത മിനിറ്റില്‍ എടികെ കുക്കിക്ക് പകരം റോബിന് സിങിനെയും രംഗത്തെത്തിച്ചു. 66-ാം മിനിറ്റില്‍ സിഫ്നിയോസ് മനോഹരമായ ഒരു മുന്നേറ്റം നടത്തിയെങ്കിലും കോര്‍ണറിന് വഴങ്ങി എടികെ രക്ഷപ്പെടുത്തി. 70-ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്റ്റേഴ്സ് ഗോള്‍ മുഖം വിറച്ചു. പോര്‍ച്ചുഗീസ് താരം ഡോസ് സാന്റോസിന്റെ ലോങ്റേഞ്ചര്‍ പോസ്റ്റില്‍ത്തട്ടി തെറിച്ചു. എന്നാല്‍ റീബൗണ്ട് കണക്ട് ചെയ്യാന്‍ ബോക്സിലുണ്ടായിരുന്നു മൂന്ന് എടികെ താരങ്ങള്‍ക്കും കഴിഞ്ഞില്ല.
മൂന്നുമിനിറ്റിനുശേഷം വീണ്ടും അവര്‍ അവസരം നഷ്ടമാക്കി. 79-ാം മിനിറ്റില്‍ വിനീതിനെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്സ് പ്രശാന്തിനെ കളത്തിലിറക്കിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. 81-ാം മിനിറ്റില്‍ പെകൂസണ് പകരം ജാക്കിചന്ദ് സിങിനെയും ബ്ലാസ്റ്റേഴ്സ് പരീക്ഷീച്ചു. അവസാന മിനിറ്റുകളില്‍ മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വിജയഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കുമായില്ല. പരിക്ക് സമയത്ത് ബെര്‍ബറ്റോവിന്റെ ഹെഡ്ഡര്‍ എടികെ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: