കൊച്ചി: സംവരണ വിപ്ലവമെന്ന് കേരളത്തിലെ സിപിഎം അനുകൂലികള്‍ കൊട്ടിഘോഷിക്കുന്ന സാമ്പത്തിക സ്ഥിതി അടിസ്ഥാനപ്പെടുത്തിയുള്ള സംവരണം, രണ്ടു വര്‍ഷം മുമ്പ് രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതോടെ ഇന്ത്യയില്‍ ആദ്യമെന്നും മറ്റുമുള്ള പിണറായിയുടെ അവകാശവാദങ്ങള്‍ പൊളിയുകയാണ്.
പിണറായി സര്‍ക്കാര്‍ ദേവസ്വം വകുപ്പില്‍ മാത്രമാണ് മുന്നാക്ക സമുദായവിഭാഗത്തിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണത്തിന് തീരുമാനിച്ചത്. ഇതിന് നിയമസഭയുടെ അംഗീകാരം കിട്ടണം. രാജസ്ഥാനിലെ വസുന്ധര രാജെ സിന്ധ്യ സര്‍ക്കാര്‍, സംവരണ വിഭാഗത്തില്‍ പെടാത്ത സമുദായത്തിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് 14 ശതമാനം സംവരണമാണ് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ തൊഴില്‍ മേഖലയിലും രണ്ടുവര്‍ഷം മുമ്പേ നടപ്പാക്കിയത്.
രാജസ്ഥാന് ഇക്കണോമിക്കലി ബാക്വേഡ് ക്ലാസ് (റിസര്‍വേഷന്‍ ഓഫ് സീറ്റ്സ് ഇന്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിട്യൂട്ട്സ് ആന്‍ഡ് അപ്പോയിന്റ്മെന്റ്സ് ആന്‍ഡ് പോസ്റ്റ്സ് ഇന്‍ സര്‍വീസസ് അണ്ടര്‍ സ്റ്റേറ്റ്) ബില്‍ 2015 സെപ്തംബര്‍ 23 ന് നിയമമായി. ഈ ബില്‍ അതിനും ഏഴു വര്‍ഷം മുമ്പ്, 2008 ല്‍ വസുന്ധര രാജെ മുഖ്യമന്ത്രിയായിരിക്കെ അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി സ്റ്റേ ചെയ്തു. പിന്നാക്ക സമുദായ വിഭാഗത്തില്‍ പെട്ടവര്‍ക്ക് അഞ്ചുശതമാനം സംവരണം വര്‍ദ്ധിപ്പിച്ചതിനൊപ്പമാണ് ഈ നിയമത്തിനും നിയമസഭയുടെ അംഗീകാരം നേടിയത്.
പിന്നാക്ക വിഭാഗത്തിന് സംവരണത്തോത് കൂട്ടിയതോടെ ആകെ സംവരണം 50 ശതതമാനത്തില്‍ അധികമാകരുതെന്ന സുപ്രീം കോടതി ഉത്തരവ് മറികടന്നുവെന്ന് ആരോപിച്ച് സുപ്രീം കോടതിയില്‍ വന്ന ഹര്‍ജി വെള്ളിയാഴ്ച തള്ളിയിരുന്നു.
സംവരണവും സുപ്രീം കോടതി വിധിയും
സുപ്രീം കോടതി 1992-ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍, സര്‍ക്കാര്‍ ജോലിയിലെ സംവരണത്തോത് ആകെ 50 ശതമാനത്തിലധികമാകരുതെന്ന് വിധിച്ചിരുന്നു. എന്നാല്‍ 2010 ലെ ഉത്തരവില്‍, പ്രത്യേക സാഹചര്യത്തില്‍ തക്ക കാരണം അടിസ്ഥാന വിവരങ്ങളുടെ സഹായത്തോടെ ബോധ്യപ്പെടുത്തിയാല്‍ ഈ പരിധി കടക്കാമെന്ന് വിധിച്ചു. ഈ വിധി പ്രകാരമാണ് തമിഴ്നാട്ടില്‍ 69 ശതമാനവും മഹാരാഷ്ട്രയില്‍ 52 ശതമാനവും സംവരണത്തോത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: