ന്യൂദല്‍ഹി:പത്മാവതി സിനിമയുടെ വിവാദത്തിനിടെ ബ്രിട്ടീഷ് ഭരണ കാലത്തെ രാജാക്കന്മാര്ക്കെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പരാമര്‍ശത്തെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോണ്‍ഗ്രസിലെ തന്നെ നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ത്യയിലെ ധീരരായ മഹാരാജാക്കന്മാര് ബ്രിട്ടീഷുകാരുടെ കാല് കീഴിലായിരുന്നോ എന്ന് സ്മൃതി ഇറാനി ചോദിച്ചു. ജ്യോതിരാദിത്യ സിന്ധ്യ, ദിഗ് വിജയ് സിങ്, അമരീന്ദര്‍ സിങ് എന്നിവര്‍ക്ക് ശശി തരൂരിന്റെ പരാമര്‍ശത്തില്‍ എന്താണ് പറയാനുള്ളതെന്ന് സ്മൃതി ചോദിച്ചു. പരാമര്‍ശത്തെ എതിര്‍ത്ത് ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തി. തരൂര്‍ ചരിത്രം പഠിക്കണം. എന്റെ പാരമ്പര്യത്തിൽ എനിക്ക് അഭിമാനമാണുള്ളതെന്നും ഗ്വാളിയോര്‍ രാജകുടുംബത്തില്‍പ്പെട്ട സിന്ധ്യ പറഞ്ഞു.
ഇന്ത്യയിലെ ധീരരെന്ന് പറയപ്പെടുന്ന പല രാജാക്കന്മാരും ബ്രട്ടീഷുകാരുടെ കാല് കീഴിലായിരുന്നുവെന്നും അവരെ കുറിച്ച് പറഞ്ഞാണ് ഒരു സിനിമയുടെ പേരില്‍ ഇത്ര വലിയ ബഹളമുണ്ടാക്കുന്നതെന്നുമാണ് തരൂര്‍ പറഞ്ഞത്. ഈ രാജക്കന്മാരുടെ സല്പേര് കളങ്കപ്പെടുത്തിയെന്ന് പറഞ്ഞ് ഇവര്‍ ചലച്ചിത്രകാരനെ എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ദിഗ് വിജയ് സിങ്, അമരീന്ദര്‍ സിങ് എന്നിവര്‍ രാജകുടുംബത്തില്‍പ്പെട്ടവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: