തിരുവനന്തപുരം: തലസ്ഥാനത്ത് 2017 ജനുവരി 1 മുതല്‍ ഒക്ടോബര്‍ 31 വരെ റിപ്പോര്‍ട്ട് ചെയ്തത് 1,727 വാഹനാപകടങ്ങള്‍. 93 പുരുഷന്മാരും 27 സ്ത്രീകളും ഉള്‍പ്പെടെ 120 പേര് മരിച്ചു. ഇതില്‍ 725 എണ്ണം ഇരുചക്ര വാഹനങ്ങള്‍ മൂലമുണ്ടായ അപകടങ്ങളെന്ന് ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. പുരുഷന്മാരില് അപകടത്തില്‍പ്പെട്ടത് ഏറെയും യുവാക്കള്‍.
പഠനകാലത്ത് കുട്ടികളുടെ സ്വപ്നം ന്യൂജന്‍ ബൈക്കുകള്‍. കുട്ടികളുടെ വാശിക്കും ‘നിരാഹാര’ സമരത്തിനും മുന്നില്‍ അച്ഛനമ്മമാരില്‍ നല്ലൊരു പങ്കും കീഴടങ്ങുന്നു. ഇതോടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാവി വാഗ്ദാനമാകേണ്ട നിരവധി കുട്ടികള്‍ ചെന്നെത്തുന്നത് അപകടത്തിലേക്ക്. അല്ലെങ്കില്‍ ഇവര്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ തകര്‍ക്കുന്നത് മറ്റ് കുടുംബങ്ങളുടെ ആശ്രയത്വത്തെ.
കോളേജില്‍ പോണോ ? ബൈക്ക് വേണം
കോളേജില്‍ പോകണമെങ്കില്‍ ബൈക്ക് വേണമെന്നത് കോളേജ് വിദ്യാര്‍ഥികളുടെ പുതിയ ‘ഡിമാന്‍ഡ്’ ആയി മാറിക്കഴിഞ്ഞു. വാഹനനിര്‍മാതാക്കളുടെ കൊതിപ്പിക്കുന്ന ഓഫറുകളും മക്കളുടെ പിടിവാശിയും സഹിക്കവയ്യാതാകുമ്പോള്‍ കയ്യില്‍ കാശില്ലെങ്കിലും ലോണ്‍ എടുത്തും പണയം വച്ചുമൊക്കെ ബൈക്കെടുത്ത് കൊടുക്കും രക്ഷിതാക്കള്‍. എന്നിട്ട് അവര്‍ വാതോരാതെ പറയും ‘പതുക്കെ പോണേ മക്കളേ, ഹെല്‍മെറ്റ് വയ്ക്കണേ, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കരുത്’ എന്നൊക്കെ. പക്ഷേ ഇന്നത്തെ തലമുറ അതൊന്നും ഗൗനിക്കുന്നില്ല.
ഉള്‍വഴികളിലൂടെ
സഞ്ചാരം
സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നത് നിത്യകാഴ്ച. ലൈസന്‍സോ മതിയായ പരിശീലനമോ ഇല്ലാതെ നിരത്തില്‍ കൂട്ടുകാരുമൊത്ത് പായുമ്പോള്‍ തൊട്ടുമുന്നില്‍ പതിയിരിക്കുന്ന അപകടക്കെണികളെക്കുറിച്ച് ഇവര്‍ ചിന്തിക്കാറില്ല. സ്കൂള്‍ വിടുന്ന സമയത്ത് മൂന്നും നാലും പേരുമായി ചീറിപായുന്ന ഇവര്‍ പോലീസിന്റെ പരിശോധന ഭയന്ന് ഉള്‍വഴികളിലൂടെയാണ് സഞ്ചാരം. പോലീസിന്റെ പിടിയിലായാല്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെന്ന പരിഗണനയില്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്കി വിട്ടയയ്ക്കുകയാണ് പതിവ്.
വേഗം ഇരട്ടി,
ആഘാതം നാലിരട്ടി
കയ്യും കാലും ഒടിയുന്നവര്‍, തലയ്ക്കു ഗുരുതരപരിക്കേറ്റവര്‍, നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായവര്‍ തുടങ്ങി നിരവധി മനുഷ്യ ജീവനുകളാണ് ഇവരുടെ അശ്രദ്ധമായ െ്രെഡവിംഗ് മൂലം വഴിമുട്ടിയ ജീവിതം തള്ളിനീക്കുന്നത്. 50 കിലോമീറ്റര്‍ സ്പീഡില്‍ പോകുന്ന വാഹനം ഇടിച്ചാല്‍ മൂന്നുനില കെട്ടിടത്തില്‍നിന്നു വീഴുന്നതിനു തുല്യമായ ആഘാതമാണുണ്ടാകുക. 100 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന വാഹനം ഇടിച്ചാല്‍ 12 നില കെട്ടിടത്തില്‍നിന്നു വീഴുന്നതിന് തുല്യവും. വേഗം ഇരട്ടിയാകുമ്പോള്‍ ആഘാതം നാലിരട്ടിയാകുന്നുവെന്നു ചുരുക്കം. വ്യാഴാഴ്ച രാത്രിയില്‍ കവടിയാറും ഇത് തന്നെയാണ് സംഭവിച്ചത്.
റെയ്സിംഗ് ഇപ്പോഴും
വെള്ളയമ്പലം-കവടിയാര്‍ റോഡില്‍ ബൈക്കുകളുടെയും കാറുകളുടെയും മത്സരയോട്ടം വര്‍ഷങ്ങളായി തുടരുന്നു. വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടവും മത്സരഓട്ടമാണെന്നാണ് സൂചന. പോലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നതര്‍ താമസിക്കുന്ന കവടിയാര്‍, ജവഹര്‍നഗര്‍ പോലുള്ള സ്ഥലങ്ങളിലെ ഉന്നതരുടെ മക്കളാണ് രാത്രികാലങ്ങളില്‍ റെയ്സിംഗ് നടത്തുന്നത്. ഇവരെ പിടികൂടാനോ നടപടിയെടുക്കാനോ പോലീസ് മുതിരാറില്ല.
അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിശോധന കര്ശനമാക്കുമെ ങ്കിലും അപകടത്തിന്റെ ചൂട് മാറുമ്പോള്‍ റെയ്സിംഗ് സജീവമാകും. മത്സരയോട്ടം നിയന്ത്രിക്കാന്‍ വെള്ളയമ്പലം മുതല്‍ കവടിയാര്‍ വരെ പോലീസ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവയില്‍ പകുതിയും പ്രവര്‍ത്തിക്കുന്നില്ല. ബൈക്ക് റെയ്സിന്റെ മറ്റൊരു പ്രധാനഇടമാണ് ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡ്. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. ദിവസങ്ങള്‍ക്ക് മുമ്പ് നേമം സ്റ്റേഷന് പരിധിയില്‍ അപകടമാകും വിധം വണ്ടിയോടിച്ച യുവാവിനെ പോലീസ് പിന്തുടര്ന്ന് പിടികൂടിയിരുന്നു. പിടികൂടിയത് ഉന്നത ഉദ്യോഗസ്ഥന്റെ മകനാണെന്ന് അറിഞ്ഞതോടെ പോലീസ് വെട്ടിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: