കൊല്ലം: ട്രിനിറ്റി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഘ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ അദ്ധ്യാപികമാര്‍ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം. അ ദ്ധ്യാപികമാര്ക്കൊപ്പം എത്തിയ ബന്ധുക്കളാണ് പോലീസുകാരുടെ ഒത്താശയില്‍ ആക്രമിച്ചത്.
കൊല്ലം താല്കാലിക ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. മാതൃഭൂമി ചാനല്‍ കാമറാമാനെ തടയുകയും കാമറ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. മംഗളം ടെലിവിഷന്‍ കാമറാമാന് പ്രിന്‍സ് ഇല്യാസ്, കൈരളി ടിവി കാമറാമാന് പ്രമോദ്, മാധ്യമം ലേഖകന്‍ അനസ് തുടങ്ങിയവര്‍ക്കു മര്‍ദനമേറ്റു. പോലീസുകാരുടെ സാന്നിധ്യത്തിലാണു മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചത്.
കേസിലെ പ്രതികളായ സിന്ധു പോള്‍, ക്രസന്റ് നെവിസ് എന്നീ അദ്ധ്യാപികമാരുടെ ബന്ധുക്കളാണ് ആക്രമണം നടത്തിയത്. ഇരുവര്‍ക്കും ഹൈക്കോടതി കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ഇരുവരും മുന്‍കൂര്‍ ജാമ്യമെടുത്തു.
ഗൗരിയുടെ മരണത്തെ തുടര്‍ന്ന് രണ്ട് അദ്ധ്യാപികമാരും ഒളിവിലായിരുന്നു. ആത്മഹത്യാപ്രേരണ കുറ്റവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങളുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.മര്‍ദനമേറ്റ മാധ്യമപ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ മര്‍ദനത്തിനു നേതൃത്വം നല്കിയ ആളിനെതിരെ വെസ്റ്റ് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: