തിരുവനന്തപുരം: ആധാരം രജിസ്റ്റര്‍ ചെയ്ത ശേഷം പേജുകള്‍ മാറ്റി കൃത്രിമം കാട്ടി എന്ന കേസില്‍ നെടുമങ്ങാട് സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡജ് അജിത്കുമാറിന്റെതാണ് ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് 45 ദിവസത്തിനകം സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡിവൈഎസ്പിക്ക് കോടതി നിര്‍ദ്ദേശം നല്കി.
സബ് രജിസ്ട്രാര്‍ എന്‍. കാര്ത്തികേയന്, ആധാരം എഴുത്തുകാരന് താജുദീന്, ബി. വിജയചന്ദ്രന്‍ നായര്‍, പി.എസ്. ശ്രീകാന്ത് എന്നിവരാണ് നെയ്യാറ്റിന്‍കര സ്വദേശി കെ. വിദ്യാധരന് നല്കിയ ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. വൃദ്ധദമ്പതികളായ വിദ്യാധരനും ഭാര്യ യമുനയും നെടുമങ്ങാട് വില്ലേജില്‍ വിലയ്ക്കു വാങ്ങിയ ഭൂമിയുടെ 1723/17 നമ്പര്‍ വിലയാധാരം നെടുമങ്ങാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2017 ജൂലൈ 3 ന് രജിസ്റ്റര്‍ ചെയ്തിരുന്നു. ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനായി കൂടുതല്‍ തുകയ്ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും അടയക്കണമെന്ന് സബ് രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചു. ആധാരത്തില്‍ വച്ചിട്ടുള്ള തുക ന്യായവിലയാണെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാണിച്ചെങ്കിലും സബ്രജിസ്ട്രാര്‍ അംഗീകരിച്ചില്ല.
ആധാരത്തിലെ വില കുറച്ച് ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് സബ്രജിസ്ട്രാര്‍ കൈക്കൂലി ആവശ്യപ്പെട്ടു. ഇത് നല്‍കാത്തതിനെ തുടര്‍ന്ന് ആധാരം രജിസ്റ്റര്‍ ചെയ്തു വില്ലേജ് ഓഫിസിലേക്ക് പോക്കുവരവിനു അയച്ച ശേഷം സബ്രജിസ്ട്രാറും എഴുത്തുകാരനും ചേര്‍ന്ന് ഗൂഢാലോചന നടത്തി ആധാരത്തിലെ രണ്ട് പേജുകള്‍ തിരുത്തി ഉടമസ്ഥന്റെ വ്യാജ ഒപ്പ് രേഖപ്പെടുത്തി കൃത്രിമം കാട്ടി എന്നാണ് ഹര്‍ജിയിലെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: