പേട്ട: വേളി ആക്കുളം കായലുകളിലെ ഡ്രെയിനേജ് മാലിന്യം നീക്കം ചെയ്യല്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന അഴിമുഖംപദ്ധതിയുടെ ഫലപ്രാപ്തി സംബന്ധിച്ച് ദുരൂഹത. പദ്ധതി നടപ്പാക്കിയാല്‍ ഉണ്ടാകാവുന്ന പാരിസ്ഥിതികപ്രശ്നങ്ങള്‍ക്കു നേരെ കണ്ണടച്ചാണ് സര്‍ക്കാര്‍ കോടികള്‍ ചെലഴിക്കാനൊരുങ്ങുന്നത്. മാറിമാറി ഭരിച്ച ഇടതുവലത് മുന്നണികളുടെ കച്ചവടരാഷ്ട്രീയത്തിന്റെ പ്രത്യക്ഷ ഉദാഹരണമാകുകയാണ് ഈ പദ്ധതി.
വേളി അഴിമുഖംപദ്ധതിക്ക് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഓരോ ഭരണകാലയളവിലും രാഷ്ട്രീയമുതലെടുപ്പിനുളള വകയായിരുന്നു പദ്ധതി. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മണ്ഡലത്തില്‍ നിന്നു ജയിച്ച് മന്ത്രിയായ വി.എസ്. ശിവകുമാര്‍ പദ്ധതിക്ക് മുന്‍തൂക്കം നല്കി. ഓപ്പറേഷന് അനന്തയില്‍പ്പെടുത്തി 23 കോടി 50 ലക്ഷംരൂപ പദ്ധതിക്കായി അനുവദിച്ചു. തുറമുഖ എന്‍ജിനീയറിംഗ് വിഭാഗത്തിനായിരുന്നു നടത്തിപ്പു ചുമതല. എന്നാല്‍ തെരഞ്ഞെടുപ്പ് ആസന്നമായതോടെ പദ്ധതി നടത്തിപ്പ് തടയപ്പെട്ടു. അധികാരമേറ്റ ഇടതുസര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനുള്ള പരിശ്രമങ്ങളാരംഭിച്ചു. ഇതുസംബന്ധിച്ചുളള പ്രാദേശികപ്രതിഷേധങ്ങള്‍ പോലും പാര്‍ട്ടി അജണ്ടകളില്‍ ഒതുക്കി പദ്ധതി നടപ്പാക്കാനുളള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. രണ്ടാഴ്ചമുമ്പ് ഇതുസംബന്ധിച്ച് കരാര്‍ ഉടമ്പടികള്‍ പൂര്‍ത്തിയായതായിട്ടാണ് വിവരം.
ആമയിഴഞ്ചാന്‍ തോട്, പാര്‍വതീപുത്തനാര്‍, തെറ്റിയാര്‍ എന്നീ നദികളിലൂടെ വന്‍തോതിലാണ് ഡ്രെയിനേജ് മാലിന്യം ആക്കുളം, വേളി കായലുകളിലെത്തുന്നത്. അഴിമുഖം നിര്‍മിക്കുന്നതിലൂടെ കായലുകളില്‍ അടിഞ്ഞുകൂടിയ ഡ്രെയിനേജ് മാലിന്യം കടലിലേക്ക് ഒഴുകുമെന്നും ഇതോടെ കായല്‍ മാലിന്യമുക്തമാകുമെന്ന ധാരണയിലാണ് അധികൃതര്‍. മൂന്ന് ചാലുകളാണ് കായലുമായി ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്. പദ്ധതിപ്രകാരം രണ്ട് ചാലുകളേ ഉള്ളൂ. പദ്ധതി നടപ്പായാല്‍ വേളിയിലെ ആരാധനാലയത്തിലും സമീപ ജനവാസയിടങ്ങളിലും കടല്‍ കരയിലേക്ക് കയറുമെന്നുളള തീരവാസികളുടെ മുന്നറിയിപ്പിന് പ്രതിവിധിയായാണ് മൂന്നാമത്തെ ചെറിയചാല്‍ നിര്‍മിക്കുന്നത്. മന്ത്രി കടകംപളളി സുരേന്ദ്രന് പ്രദേശം സന്ദര്‍ശിച്ച് തീരവാസികളുമായി ചര്‍ച്ച നടത്തി. പ്രതിഷേധക്കാരില്‍ ഏറിയകൂറും പാര്‍ട്ടിക്കാരാണ്. പക്ഷേ പാരിസ്ഥിതികപ്രശ്നങ്ങള്‍ പരിഗണിക്കാതെയുളള അഴിമുഖപദ്ധതി പ്രായോഗികമാണോയെന്ന സംശയം ഇപ്പോഴും ദൂരീകരിക്കാനായിട്ടില്ല.
വേളി പൊഴിയില്‍ വേനല്‍ക്കാലങ്ങളിലാണ് മണ്ണ് അടിയുന്നത്. വേളി റെയില്‍വേ പാലത്തിനടിയിലെ കായലിന്റെ ആഴം 9 മീറ്ററാണ്. ഇതേ ആഴത്തിലാണ് അഴിമുഖം നിര്‍മിക്കുന്നത്. മാത്രമല്ല കാലാവസ്ഥാവ്യതിയാനം പരിഗണിക്കാതെയുള്ള മണ്ണടിച്ചില്‍ അഴിമുഖത്തിന്റെ ആഴം കുറയ്ക്കുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. ഇടയ്ക്കിടെ ഡ്രജ്ജിംഗ് നടത്തിയാല്‍ മാത്രമേ ആഴം നിലനിര്‍ത്താന്‍ കഴിയൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യബന്ധനത്തിന് തീരവാസികളില്‍ പ്രതീക്ഷയുണര്‍ത്തി നിര്‍മിച്ച പെരുമാതുറയിലെ മുതലപ്പൊഴി, തേങ്ങാപ്പട്ടണം എന്നിവിടങ്ങളിലെ അഴിമുഖങ്ങള്‍ മണ്ണടിയുന്നതു കാരണം നിഷ്പ്രയോജനമായി. മുതലപ്പൊഴിയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന ബോട്ടപകടങ്ങള്‍ പോലും മണ്ണടിയുന്നതിനാലാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഇതൊന്നും പഠിക്കാതെയും പരിഗണിക്കാതെയുമാണ് വേളിയില്‍ അഴിമുഖനിര്‍മാണത്തിന് കോടികള്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഇതുകൊണ്ട് യാതൊരു ഗുണവുമില്ലെന്ന് വ്യക്തമാണ്. കായലില്‍ അടിയുന്ന പായലും ഡ്രെയിനേജ് മാലിന്യവും കടലിലേക്ക് ഒഴുക്കിക്കളയുകയെന്ന അജണ്ട മാത്രമാണ് അധികൃതര്‍ക്കുള്ളത്. എന്നാല്‍ ആക്കുളം വേളി കായലുകളിലേക്ക് എത്തുന്ന ഡ്രെയിനേജ് മാലിന്യം പൂര്‍ണമായും കടലിലേക്ക് ഒഴുകുമോയെന്നതിലും അധികൃതര്‍ക്ക് ഉറപ്പില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: