ആത്മതത്ത്വത്തെ അറിഞ്ഞയാള്‍ എപ്രകാരമായിരിക്കും അതേപറ്റി പറയുക. ശരിക്കും അറിഞ്ഞോ?
കേനോപനിഷത്തിന്റെ രണ്ടാം ഖണ്ഡം ഈ കാര്യം ചര്‍ച്ച ചെയ്യുന്നു. ഗുരുശിഷ്യ സംവാദമാണ് ഇവിടേയും.
”യദി മന്യസേ സുവേദേതി, ദഭ്രമേവാപി
നൂനം ത്വാ വേത്ഥ ബ്രഹ്മണോ രൂപം
യദസ്യത്വം യദസ്യച ദേവേഷ്വഥനു
മീമാംസ്യമേവ തേ മന്യേ വിദിതം”
ഞാന്‍ ബ്രഹ്മത്തെ അറിഞ്ഞുകഴിഞ്ഞു എന്ന് നീ കരുതുന്നുവെങ്കില്‍ അത് അല്പം മാത്രമാണ്. അതുകൊണ്ട് നീ വീണ്ടും വിചാരം ചെയ്യണമെന്ന് ഗുരു ശിഷ്യനോട് പറയുന്നു. ശിഷ്യന് വിചാരം ചെയ്തതിനുശേഷം തിരിച്ചുവന്ന് താന്‍ ബ്രഹ്മത്തെ അറിഞ്ഞുവെന്ന് പറയുന്നു.
ബ്രഹ്മത്തെപ്പറ്റി ആധിഭൗതികവും (ഭൂതങ്ങളില്‍) ആധിദൈവികവും (ദേവന്മാരില്) ആയ അറിവ് അല്ം മാത്രമാണ്. അതുകൊണ്ട് നിശ്ചയമായും വിചാരം ചെയ്യണമെന്നാണ് ഗുരു നിര്‍ദ്ദേശിക്കുന്നത്. ഗുരു ശിഷ്യനെ ശ്രവണത്തില്‍നിന്നു മനനത്തിലേക്ക് നയിക്കുകയാണ്. ആദ്യത്തെ ഖണ്ഡത്തില്‍ ബ്രഹ്മത്തെക്കുറിച്ച് വിവരിച്ചത് കേട്ടിട്ട് പൂര്‍ണമായി അറിഞ്ഞു എന്ന് വിചാരിക്കുകയാണെങ്കില്‍ അത് ശരിയല്ല.
ഇന്ദ്രിയമനോബുദ്ധികള്‍ ബ്രഹ്മത്തിന്റെ എത്രയോ ചെറിയ അംശമാണെന്ന് പറയാം. അവകൊണ്ട് നേടുന്ന അറിവ് അതിനാല്‍ അല്പമായിരിക്കും. അതിനാല്‍ നീ ബ്രഹ്മത്തെ വളരെക്കുറച്ചുമാത്രമേ അറിഞ്ഞിട്ടുള്ളൂ എന്ന് ഗുരു ശിഷ്യനോട് പറയുന്നു. ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ശക്തി ബ്രഹ്മത്തിന്റെ ചെറിയൊരംശം മാത്രം. അപ്പോള്‍ അനന്തമായ ബ്രഹ്മത്തെ വിചാരം ചെയ്തുതന്നെ മനസ്സിലാക്കണം.അല്ലാതെ അറിഞ്ഞു എന്നു പറഞ്ഞാല്‍ അപൂര്‍ണവും അല്പവുമായ അറിവാകും.
ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഏകാഗ്രതയോടെ മനനം ചെയ്തശേഷം ശിഷ്യന് മടങ്ങിവന്നു പറയുന്നു. ഇപ്പോള്‍ ബ്രഹ്മത്തെ ഞാന്‍ അറിഞ്ഞു എന്നു വിചാരിക്കുന്നു. എന്താണ് അറിഞ്ഞത്? ഏതു തരത്തിലാണ്. അത് അടുത്ത മന്ത്രം വിശദമാക്കുന്നു.
”നാഹം മന്യേ സുവേദേതി നോന വേദേതി വേദച
യോ നസ്തദ്വേദ തദ്വേദ നോ ന വേദേതി വേദ ച”
ഞാന്‍ ബ്രഹ്മത്തെ നല്ലപോലെ അറിഞ്ഞുവെന്ന് വിചാരിക്കുന്നില്ല. അറിഞ്ഞില്ലെന്നും വിചാരിക്കുന്നില്ല. എനിക്ക് ബ്രഹ്മത്തെ അറിയാം. എന്നാല്‍ അറിയുന്നുമില്ല. ഇതുപോലെ ആരാണോ അറിയുന്നത് അയാള്‍ മാത്രമാണ് നമ്മുടെ ഇടയില്‍ ബ്രഹ്മത്തെ അറിഞ്ഞവന്. പരസ്പര വിരുദ്ധമായ ഒരു പ്രസ്താവനയാണ് ഇത് എന്ന് ആദ്യം തോന്നിയേക്കാം. അറിഞ്ഞതെങ്ങനെ അറിയാത്തതായിരിക്കും. അറിയാത്തതിനെ എങ്ങനെ അറിയാമെന്നുപറയും. സാധാരണ വസ്തുക്കളുടെ കാര്യത്തില്‍ ഇത് വളരെ ശരിയാണ്. പക്ഷേ ഇവിടെ ശിഷ്യന്റെ മറുപടി വളരെ ഉത്തമം തന്നെ. ബ്രഹ്മം എന്നത് അറിവിന് വിഷയമാകാത്തതാണ്. അതുകൊണ്ട് അറിയില്ല. ഇനി അറിയില്ലെന്നു പറഞ്ഞാലും കുഴപ്പമാണ്.
ലൗകിക വിഷയങ്ങളെപ്പറ്റിയുള്ള അറിവിനെക്കൂടി തള്ളിപ്പറയലാകും. അതുകൊണ്ടാണ് ബ്രഹ്മത്തെ നല്ലവണ്ണം അറിയാമെന്നോ തീരെ അറിയില്ലെന്നോ താന്‍ വിചാരിക്കുന്നില്ലെന്ന് വിചാരം ചെയ്ത ശിഷ്യന് പറയുന്നത്. തനിക്ക് ബ്രഹ്മവിദ്യയിലുള്ള ഉറച്ച ജ്ഞാനത്തെ വെളിപ്പെടുത്തുകയാണ് ഇവിടെ ചെയ്തത്. താന്‍ പറഞ്ഞതിനെ മനസ്സിലാക്കിയത് സഹപാഠികളില്‍ ബ്രഹ്മത്തെ അറിഞ്ഞവര്‍ മാത്രമാകും എന്ന് ശിഷ്യനിലൂടെ ഉപനിഷത്ത് പറയുന്നു. നിര്‍ഗുണവും നിരാകാരവും നിരുപാധികവുമായ ബ്രഹ്മത്തെക്കുറിച്ചുള്ള അറിവ് തന്നില്‍നിന്നു വേറിട്ടതല്ല. ലോകത്തെ മറ്റു വസ്തുക്കളെ അറിയും പോലെ സാധ്യമല്ലതാനും. അറിയുന്നവന് അതായി മാറും.
”യസ്യാമതം തസ്യമതം മതം യസ്യന വേദ സഃ
അവിജ്ഞാതം വിജാനതാം വിജ്ഞാതമവിജാനതാം”
ആരാണോ ബ്രഹ്മത്തെ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിചാരിക്കുന്നത് അയാള്‍ അറിഞ്ഞു. ബ്രഹ്മത്തെ അറിഞ്ഞുവെന്ന് വിചാരിക്കുന്നയാള്‍ക്ക് അറിയില്ല. അറിഞ്ഞുവെന്ന് കരുതുന്നവര്‍ക്ക് അറിയാത്തതും അറിഞ്ഞില്ലെന്ന് കരുതുന്നവര്‍ക്ക് അറിയാന്‍ കഴിഞ്ഞതുമാണ് ബ്രഹ്മം.
ഈ മന്ത്രത്തില്‍ ഉപനിഷത്ത് ഉറപ്പിച്ച് തന്റെ അഭിപ്രായം പറയുന്നു. ബ്രഹ്മം അഥവാ ആത്മാവ് ഒരിക്കലും അറിവിന് വിഷയമാകുന്നില്ല. അത് അറിയുന്നവനും അറിവുമാണ്. അതിനാല്‍ ആത്മാവിനെ അറിയാന്‍ കഴിയില്ലെന്ന് അറിഞ്ഞയാളാണ് ബ്രഹ്മത്തെ അറിഞ്ഞത്. നാമം, രൂപം, ഗുണം ഉള്ളവയെ മാത്രമേ അറിയാന്‍ കഴിയൂ. ബ്രഹ്മത്തിന് ഇവയൊന്നുമില്ല. ഇവയ്ക്കൊക്കെ അപ്പുറത്താണ്. ഉപാധികളോടുചേര്ന്ന ബ്രഹ്മത്തെയാണ് അറിഞ്ഞുവെന്ന് പറയുന്നത്. മനസ്സ്, ബുദ്ധി മുതലായ ഉപാധികളെ ബ്രഹ്മമാണെന്ന് തെറ്റിദ്ധരിച്ച് ഞാന്‍ ബ്രഹ്മത്തെ അറിയുന്നു എന്നുപറഞ്ഞാല്‍ അറിഞ്ഞില്ല എന്നര്‍ത്ഥം. ബ്രഹ്മത്തെ അറിഞ്ഞവര്‍ ബ്രഹ്മമായിത്തീരുന്നു. അവര്‍ക്കൊന്നും പറയാനില്ല. അറിഞ്ഞുവെന്ന് വീമ്പ് പറയുകയുമില്ല. പറയാന്‍ കഴിയാത്ത ഒന്നിനെ ഇങ്ങനെയൊക്കെയോ പറഞ്ഞു മനസ്സിലാക്കി തരുവാന്‍ കഴിയൂ. അനുഭവിച്ചറിയണം. അതാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: