പുതുക്കാട് : സിഗ്നലിന്റെ അപാകതയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. ഇതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
സിഗ്നലില്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ ക്വാളിസ് കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയായിരുന്നു. പാതയുടെ ഒരു ഭാഗം ഉപരോധിച്ച നാട്ടുകാരെ പോലീസ് എത്തി മാറ്റുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെ സിഗ്നല്‍ സംവിധാനത്തിന്റെ അപാകതയെ കുറിച്ച് പോലീസിനോട് ചോദ്യം ചെയ്ത യുവാവിനെ ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് സംഘര്‍ഷം രൂക്ഷമാക്കി.
നാട്ടുകാരും പോലീസും തമ്മില്‍ ഉന്തും തള്ളും നടക്കുന്നതിനിടെ പിടികൂടിയ യുവാവിന്റെ സ്വര്‍ണ്ണമാലയും കൈ ചെയ്യിനും പോലീസ് പൊട്ടിച്ചെടുത്തതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അരമണിക്കൂറിലേറെ ദേശീയപാതയില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തര്‍ക്കം നടന്നു. ഇത്രയും നേരം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. പിന്നീട് പുതുക്കാട് സിഐ സുധീരന് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.
തുടര്‍ന്ന് സിഗ്നല്‍ ഓഫ് ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. നൂറിലേറെ നാട്ടുകാരാണ് സംഭവസ്ഥലത്ത് തടിച്ചുകൂട്ടിയത്. തുടര്‍ച്ചയായി അപകടങ്ങള്‍ നടന്നിട്ടും അധികൃതര്‍ ഇടപെടാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രകോപിതരായത്. ഒരാഴ്ചക്കുള്ളില്‍ ഉണ്ടാകുന്ന നാലാമത്തെ അപകടമാണ് ഇത്. നാട്ടുകാരുടെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ സിഗ്നല്‍ സംവിധാനം ഒരാഴ്ചക്കുള്ളില്‍ ശാസ്ത്രീയമായ രീതിയില്‍ ടോള്‍ കമ്പനി സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: