തൃശൂര്‍: ടാക്സ് ആന്‍ഡ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍സ്ഥാനം പി.സുകുമാരന്‍ രാജിവെക്കാനില്ല; കോര്പ്പറേഷന് ഇടതുമുന്നണിയില്‍ രാഷ്ട്രീയ പ്രതിസന്ധി.
നിലവില്‍ ഭരണത്തിന് നേതൃത്വം നല്കുന്ന വര്‍ഗ്ഗീസ് കണ്ടംകുളത്തി അനിവാര്യനാണെന്ന തിരിച്ചറിവില്‍ അഡ്വ.എം.പി.ശ്രീനിവാസനെ ഒഴിവാക്കി കണ്ടംകുളത്തിയെ മരാമത്ത് കമ്മിറ്റി ചെയര്‍മാനാക്കിയേക്കും.
തെരഞ്ഞെടുപ്പിന് ശേഷമുള്ള ധാരണയനുസരിച്ച് വര്‍ഗ്ഗീസ് കണ്ടംകുളത്തി രാജിവെച്ച് ഡെപ്യൂട്ടി മേയര്‍സ്ഥാനം ഒരു വര്‍ഷം സി.പി.ഐക്ക് നല്‍കണം. അടുത്തവര്‍ഷം അജിത ജയരാജനും മേയര്‍ സ്ഥാനം ഒഴിഞ്ഞ് ഒരു വര്‍ഷം സി.പി.ഐക്ക് നല്‍കണം. രണ്ട് വര്‍ഷമായിരുന്നു സി.എം.പിക്ക് സ്ഥിരം സമിതി അധ്യക്ഷസ്ഥാനം.
ബീന മുരളി ഡെപ്യൂട്ടി മേയറായേക്കും. കോണ്‍ഗ്രസ് സ്വതന്ത്രനെ ഡെപ്യൂട്ടി മേയറാക്കാന്‍ സി.പി.എം കരുനീക്കങ്ങള്‍ നടത്തിയെങ്കിലും സി.പി.ഐ തള്ളി.
നേതൃത്വം തീരുമാനമെടുത്ത് രാജി ആവശ്യപ്പെട്ടെങ്കിലും താന്‍ രാജിവെക്കാന്‍ തയ്യാറില്ലെന്ന് സി.എം.പി സ്വതന്ത്രനായ പി.സുകുമാരന്‍ ഇന്നലെ യോഗത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. താന്‍ സ്വതന്ത്രനായാണ് ജയിച്ചതെന്നും കമ്മ്യൂണിസ്റ്റ് അനുഭാവിയായതുകൊണ്ട് മാത്രം എല്‍.ഡി.എഫിന് പിന്തുണ നല്‍കിയതാണെന്നുമാണ് സുകുമാരന്റെ വിശദീകരണം.
താന്‍ പിന്തുണ നല്കുമ്പോള് കാലാവധി പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട്തന്നെ എല്‍.ഡി.എഫ് തീരുമാനം തനിക്ക് ബാധകമല്ലെന്നും രാജിക്ക് തയ്യാറില്ലെന്നും സുകുമാരന്‍ വ്യക്തമാക്കി. എല്‍.ഡി.എഫ് യോഗത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടും സുകുമാരന്റെ രാജിക്ക് എല്‍.ഡി.എഫ് യോഗം തീരുമാനമെടുക്കുകയായിരുന്നു.
സുകുമാരന്‍ രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാനുമാകില്ല. ആറംഗ കമ്മിറ്റിയില്‍ ഇടതുപക്ഷത്തിന് സുകുമാരന്‍ പുറമെ മൂന്ന് പേരുടെ പിന്തുണയേ ഉള്ളൂ. ഒരു ബി.ജെ.പി അംഗവും ഒരു കോണ്‍ഗ്രസ്സ അംഗവുമാണ് ബാക്കി.
സുകുമാരന്‍ ഇടഞ്ഞാല്‍ പ്രതിപക്ഷത്ത് നാലാകും. വര്‍ഗ്ഗീസ് കണ്ടംകുളത്തി ഒഴിയുന്നതോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും സി.പി.എമ്മിന് നഷ്ടമാകും. ആരോഗ്യകമ്മിറ്റി ചെയര്മാന് ജനതാദളിലെ എം.എല്‍.റോസി തുടരട്ടെയെന്നാണ് തീരുമാനം. വികസനകമ്മിറ്റി ചെയര്മാന് അജിത വിജയന് രാജിവെക്കുന്നതോടെ ആ സ്ഥാനം ജനതാദളിലെ ഷീബ ബാബുവിന് നല്‍കണം. സ്ത്രീസംവരണമായ വികസനകമ്മിറ്റിയില്‍ എല്‍.ഡി.എഫിലെ ഏകവനിത ഷീബ ബാബുവാണ്. സി.പി.എമ്മിന് അവശേഷിക്കുന്നത് മരാമത്ത് കമ്മിറ്റി ചെയര്മാന് അഡ്വ.എം.പി.ശ്രീനിവാസന് മാത്രമാണ്.
ഭരണനേതൃത്വത്തിന് ശക്തനായ വര്‍ഗ്ഗീസ് കണ്ടംകുളത്തിയുടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം. എന്നാല്‍ സുകുമാരന്‍ രാജിവെക്കില്ലെന്ന പ്രഖ്യാപനത്തോടെ ആ സാദ്ധ്യത അടഞ്ഞു. താമസിയാതെ ശ്രീനിവാസനെ ഒഴിവാക്കി വര്‍ഗ്ഗീസ് കണ്ടംകുളത്തി മരാമത്ത് കമ്മിറ്റി ചെയര്മാന് സ്ഥാനം ഏറ്റ് സ്റ്റിയറിങ്ങ് കമ്മിറ്റിയെ ശക്തമാക്കി ഭരണ നിയന്ത്രണം ഏല്‍പ്പിക്കുന്ന കാര്യം പാര്‍ട്ടി നേതൃത്വം സജീവമായി പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: