എരുമേലി: വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിട്ടപ്പെടുത്തിയ ശബരിമല ശ്രീ അയ്യപ്പന്റെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ രണ്ട് മാറ്റങ്ങള്‍ വരുത്തി പുനഃക്രമീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം.
ദേവസ്വംബോര്‍ഡ് അഴിമതിയുടെ കേന്ദ്രമാണെന്ന പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതിവിവര കണക്കുകള്‍ 21ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്നദാനം, ശമ്പളം എന്നിവക്കായി നീക്കിവച്ചിട്ടുള്ള പണം ബോര്‍ഡ് മുന്‍ഭരണക്കാര്‍ വകമാറ്റി ചിലവഴിച്ചതാണ് ബോര്‍ഡിലെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. പുതിയ കാര്‍ വാങ്ങിയ സംഭവത്തിന് അതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
വികസന പ്രവര്‍ത്തനമെന്നാല്‍ കെട്ടിടനിര്‍മ്മാണം മാത്രമല്ല. ശബരിമലയിലടക്കം രണ്ടുവര്‍ഷത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തില്ല. ക്ഷേത്രങ്ങളിലെ പൂജയിലും ശുചീകരണത്തിലുമാണ് ശ്രദ്ധ കൊടുക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ സുഖദര്‍ശനത്തിനായി 1,000 രൂപ ഏര്‍പ്പെടുത്തിയ സംഭവത്തില്‍ യോജിക്കാനാവില്ല. ഇക്കാര്യത്തില്‍ ബോര്‍ഡ് യോഗശേഷം നടപടിയെടുക്കും. വിജിലന്‍സ് കേസുകളില്‍ പെട്ടവരെ പ്രസിഡന്റ്, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ പേഴ്സണല്‍ സ്റ്റാഫില്‍നിന്നും ഒഴിവാക്കിയതായും പത്മകുമാര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിന്റെ യോഗതീരുമാനങ്ങള്‍ മാത്രമാവും നടപ്പാക്കുക. ശബരിമല തീര്‍ത്ഥാടന കാലത്ത് ബോര്‍ഡ് അംഗങ്ങളില്‍ രണ്ടുപേര്‍ സന്നിധാനത്ത് ഉണ്ടാവും. ഈ അവസരങ്ങളില്‍ ബോര്‍ഡ് യോഗം ശബരിമലയില്‍ തന്നെ ചേരും.
ശബരിമല ക്ഷേത്ര ദര്‍ശനയാത്ര സുരക്ഷിതമാക്കുന്നതിനായി കരിമലയുടെ സമീപത്തുള്ള പഴയപാത വീണ്ടും തുറക്കും. ഇതിനായി കേന്ദ്ര വനം മന്ത്രിയെ കാണുന്നതിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ദേവസ്വത്തിന്റെ കാലാവധി രണ്ടുവര്‍ഷം മതിയെന്ന എല്‍ഡിഎഫിന്റെ നയമനുസരിച്ചാണ് മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അടക്കം രണ്ടുപേരെ ഓഡിന്‍സിലൂടെ പുറത്താക്കിയത്. എന്നാല്‍ ഇതിനെതിരെ മുന്‍ പ്രസിഡന്റ് കോടതിയെ സമീപിച്ചതില്‍ സംശയമു ണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: