കണ്ണൂര്‍: മലയാളികളെ റിക്രൂട്ട് ചെയ്യാന്‍ ഐഎസ് ഒഴുക്കിയത് ലക്ഷങ്ങള്‍. ചേരുന്നവരെ സാമ്പത്തികമായി സഹായിക്കാന്‍ പ്രത്യേക സംവിധാനവും അവര്‍ക്കുണ്ടായിരുന്നു. പോപ്പുലര്‍ ഫ്രണ്ട്-ഐഎസ് ബന്ധത്തെക്കുറിച്ചും പോലീസിന് കൂടുതല്‍ വിവരം ലഭിച്ചു.
കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്തവര്‍ക്ക് പണമെത്തിച്ച് കൊടുത്ത പാപ്പിനിശ്ശേരി സ്വദേശി കെ.ഒ.പി. തസ്ലീം ഇടനിലക്കാരന് മാത്രമെന്നും അന്വേഷണസംഘം കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവപ്രവര്‍ത്തകനായ ഇയാള്‍ അടുത്ത കാലത്ത് കണ്ണൂരിലെത്തിയിരുന്നു. സ്വന്തം നിലയ്ക്ക് ലക്ഷങ്ങള്‍ നല്കാന് ഇയാള്‍ക്കു സാധിക്കില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. തസ്ലീം മുഖേനയാണ് പലര്‍ക്കും പണം നല്‍കിയത്.
ഐഎസ് ബന്ധത്തിന് അറസ്റ്റിലായ മുണ്ടേരി കൈപ്പക്കയ്യില്‍ ബൈത്തുല്‍ ഫര്‍സാനയിലെ മിഥ്ലാജ്, ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുള്‍ റസാഖ്, മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം.വി. റാഷിദ്, തലശ്ശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ, തലശ്ശേരി കോര്‍ട്ട് കോംപ്ലക്സ് സൈനാസിലെ മനാഫ് റഹ്മാന് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് വിപുലമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിവരം ലഭിച്ചത്. ദല്‍ഹിയില്‍ അറസ്റ്റിലായ ഷാജഹാനും തസ്ലീം വഴി ലക്ഷങ്ങള്‍ ലഭിച്ചു. ഇയാളെ അറസ്റ്റ് ചെയ്താലേ കൂടുതല്‍ വിവരം ലഭിക്കു. ഇയാള്‍ ഷാര്ജയിലെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍, സിറിയയിലേക്ക് കടന്നുവെന്ന് പോലീസ് സംശയിക്കുന്നു.
ദല്‍ഹി പോലീസിന്റെ പിടിയിലായ കൂടാളി സ്വദേശി വി.കെ. ഷാജഹാന്റെ കാഞ്ഞിരോട് കോയസ്സന്‍ കുന്നിനു സമീപത്തെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. ആറു മാസമായി ദല്‍ഹി പോലീസിന്റെ കസ്റ്റഡിയിലാണ് ഷാജഹാന്. സിറിയയില്‍ പോയി തിരിച്ചുവരവെയാണ് പോലീസിന്റെ പിടിയിലായത്.
കണ്ണൂര്‍ നിന്നു മാത്രം ഐഎസില്‍ ചേര്‍ന്നത് 15 പേരാണ്. ഇവരില്‍ അഞ്ചു പേര് മരിച്ചു. അഞ്ചു പേര് പോലീസ് കസ്റ്റഡിയില്‍. അഞ്ചു പേര് സിറിയയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: