വടകര: ഭവന നിര്‍മ്മാണ തുടര്‍ ധനസഹായം മുടങ്ങിയ 160 കുടുംബങ്ങള്‍. മണിയൂര്‍ ഗ്രാമപഞ്ചായത്തിലാണ് തുടര്‍ ധനസഹായത്തില്‍ ഒരു കോടിയിലധികം രൂപ വിതരണം ചെയ്യാനുള്ളത്. വടകരയില്‍ ജില്ലാ കലക്ടര്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിലാണ് ഇത് ശ്രദ്ധയില്‍ വന്നത്. പ്രശ്നം സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയില്‍കൊണ്ടുവരുമെന്ന് ജില്ലാ കലക്ടര്‍ യു.വി. ജോസ് അറിയിച്ചു.
ഇഎംഎസ് ഭവനപദ്ധതി പ്രകാരം വീട് നിര്‍മ്മിക്കുന്നതിന് ധനസഹായം ലഭിച്ചവര്‍ക്ക് തുടര്‍ന്നുള്ള ഗഡു ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. പാലയാട്ട് നട കേളോത്ത് കുഞ്ഞിക്കണ്ണന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ജില്ലാ കലക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ സെന്റ് ആന്റണീസ് ഹൈസ്ക്കൂളില്‍ നടന്ന അദാലത്തില്‍ 364 അപേക്ഷകള്‍ പരിഗണിച്ചു. ഇതില്‍ 233 എണ്ണം നവംബര്‍ 10 വരെ ലഭിച്ചവയും 131 എണ്ണം ഇന്നലെ അദാലത്ത് വേദിയില്‍ സ്വീകരിച്ചവയും ആയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3,69,000 രൂപ അനുവദിച്ചു.
എംഎല്‍എമാരായ സി. കെ. നാണു, ഇ.കെ. വിജയന്, പാറക്കല്‍ അബ്ദുള്ള, നഗരസഭാ ചെയര്മാന് കെ. ശ്രീധരന്, കൗണ്‍സിലര്‍ ഇ. പ്രേമകുമാരി എന്നിവര്‍ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കി മാറ്റല്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഒഴികെയാണ് അദാലത്തിന്റെ പരിഗണനയ്ക്കായി നിശ്ചയിച്ചിരുന്നത്.
ഡെപ്യൂട്ടി കലക്ടര്‍മാരായ പി.പി. കൃഷ്ണന്‍കുട്ടി, രോഷ്നി നാരായണന്, വടകര തഹസില്‍ദാര്‍ പി.കെ. സതീഷ് കുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ തുടങ്ങിയവര്‍ പരാതികള്‍ പരിഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: