കൊച്ചി: ഐഎസ്എല്‍ നാലാം പതിപ്പിന്റെ ഉദ്ഘാടനമൊക്കെ ഗംഭീരമായി. പക്ഷേ, കളി ശരാശരിക്കും താഴെ മാത്രം. സ്റ്റേഡിയം മഞ്ഞക്കടലാക്കിയ അരലക്ഷത്തിലേറെ വരുന്ന (ഔദ്യോഗിക കണക്ക് പ്രകാരം 37,462) ആരാധകരെ നിരാശരാക്കി ആതിഥേയര്‍. സ്കൂള്‍ കുട്ടികള്‍ വരെ ഇതിനേക്കാള്‍ മികച്ച രീതിയില്‍ പന്തുതട്ടുമെന്ന് ബ്ലാസ്റ്റേഴ്സിന്റെ കേമന്മാര് ഓര്‍ത്തില്ലെന്നു തോന്നു. ചരിത്രത്തിലാദ്യമായി സ്റ്റേഡിയം സ്വന്തം ടീമിനെ കൂവി വിളിച്ചു.
സൂപ്പര്‍ താരം ബെര്‍ബറ്റോവ് നിരാശപ്പെടുത്തി. 2016 മെയ് മാസത്തിനുശേഷം ആദ്യമായി കളത്തിലിറങ്ങിയ ഇദ്ദേഹം തീര്‍ത്തും പരാജയപ്പെട്ടു. ഒരു നല്ല നീക്കം നടത്താനോ ഷോട്ട് പായിക്കാനോ കഴിയാത്ത താരത്തിന്റെ അവസ്ഥ കണ്ട് ക്ഷമ നശിച്ചാണ് ആരാധകര്‍ കൂവി വിളിച്ചത്. ഇയാന്‍ ഹ്യൂമും നിരാശപ്പെടുത്തി. ബെര്‍ബറ്റോവിനേക്കാള്‍ ഭേദമായിരുന്നെങ്കിലും കഴിഞ്ഞ സീസണുകളില്‍ കണ്ടതിന്റെ നിഴല്‍ മാത്രം.
മധ്യനിരയില്‍ ഘാന കൗമാര താരം കറേജ് പെകൂസണ് മാത്രമാണ് മികച്ച കളി കാഴ്ചവച്ചത്. പിന്നിലേക്കിറങ്ങി പന്ത് പിടിച്ചെടുക്കാനും വലതുവിങ്ങിലൂടെ കുതിച്ചു കയറാനും പെകൂസണിന് കഴിഞ്ഞു. എന്നാല്‍, ഒപ്പമുള്ള അരാത്ത ഇസുമി, വിനീത് എന്നിവര്‍ക്ക് പിന്തുണ നല്‍കാനായില്ല. രണ്ടാം പകുതില്‍ ഹ്യൂമിന് പകരം സിഫ്നോസിനെ കളത്തിലെത്തിച്ച ശേഷം മാത്രമാണ് ആതിഥേയര്‍ അല്‍പ്പമെങ്കിലും മെച്ചപ്പെട്ടത്.
”കൊച്ചിയിലെ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിനായി ആര്‍ത്തുവിളിക്കുന്ന കാണികളാല്‍ നിറയും. അവരെ നിശ്ശബ്ദരാക്കുകയാണു ഞങ്ങളുടെ ദൗത്യം” എന്ന എടികെ പരിശീലകന് ടെഡ്ഡി ഷെറിങ്ഹാമിന്റെ മത്സലത്തലേന്നത്തെ പ്രഖ്യാപനം കളത്തില്‍ നടപ്പാക്കുന്നതില്‍ താരങ്ങള്‍ വിജയിച്ചു. ബെര്‍ബറ്റോവിനെയും ഹ്യൂമിനെയും അനങ്ങാന്‍ വിടാതെ പൂട്ടിയിടാനും എടികെ പ്രതിരോധം പരിശ്രമിച്ചില്ല. അപൂര്‍വം ചില നിമിഷങ്ങളൊഴിച്ചാല്‍ പന്ത് കൈവശം വയ്ക്കുന്നതിലും അപകടകരമായ നീക്കങ്ങള്‍ നടത്തുന്നതിലും സന്ദര്‍ശകര്‍ ആധിപത്യം പുലര്‍ത്തി. റോബി കീനിന്റെ അഭാവം ഉണ്ടായിട്ടുപോലും ആതിഥേയരെ വിറപ്പിക്കാന്‍ എടികെയ്ക്കായി.
ഇതിനു വേണ്ടിയാണോ വന്‍ തുക മുടക്കി പ്രായം പിന്നിട്ട വിദേശ താരങ്ങളെ ടീമിലെടുത്തതെന്ന ചോദ്യവും മത്സരശേഷം ആരാധകരില്‍ നിന്നുണ്ടായി. ഇങ്ങനെയാണോ കണക്ക്ഇന്നലെ 38,000ല്‍ താഴെ ആളുകള്‍ മാത്രമാണ് കളി കണ്ടതെന്നായിരുന്നു ഔദ്യോഗിക കണക്ക്. കൃത്യമായി പറഞ്ഞാല്‍ 37,462 പേര്. എന്നാല്‍, ഇതൊന്നുമല്ല അവിടെ കണ്ടത്. അരലക്ഷത്തിലധികം പേരെങ്കിലുമുണ്ടായിരുന്നു. കാണികളുടെ എണ്ണം 40,000ത്തിനുള്ളില്‍ ഒതുക്കണമെന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മത്സരം തുടങ്ങും മുന്‍പ് വ്യക്തമാക്കിയത്. അതാണ് അധികൃതരുടെ കള്ളക്കണക്കിനു പിന്നിലെന്നാണ് വിവരം.
മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഹ്യൂമിന്റെയും ടെഡ്ഡിയും വാക്കുകള്‍ മതി കള്ളക്കണക്കിലെ കള്ളി വെളിവാക്കാന്‍ ”38,000 പേരോ, അതൊന്നുമല്ല, ഏറ്റവും കുറഞ്ഞത് 50,000 പേരെങ്കിലും സ്റ്റേഡിയത്തിലുണ്ടെന്നായിരുന്നു”- ഹ്യൂമും ടെഡ്ഡിയും പറഞ്ഞു.
ടിക്കറ്റ് വില്‍പ്പനയില്‍ തുടങ്ങി സൗജന്യ ടിക്കറ്റുകളുടെ വിതരണത്തില്‍ വരെ ആക്ഷേപങ്ങള്‍ മാത്രമാണ് കേട്ടത്. ഓണ്‍ലൈന്‍ ടിക്കറ്റുമായി സ്റ്റേഡിയത്തിലെത്തിയവര്‍ ടിക്കറ്റ് മാറ്റി വാങ്ങാനാകാതെ വട്ടംകറങ്ങുന്നതിനും സ്റ്റേഡിയ പരിസരം സാക്ഷിയായി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരങ്ങള്‍ ത്രിശങ്കുവിലായി. പണം മാത്രം മതി, എന്ത് ആരാധകര്‍? എന്ത് കളി? എന്ന സമീപനമായിരുന്നു അധികൃതര്‍ക്ക്. തിരിച്ചടികളില്‍ പോലും ടീമിനൊപ്പം നില്‍ക്കുന്നവരോടാണ് ഈ ചെയ്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: