കൊല്‍ക്കത്ത: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് മുന്‍തൂക്കം. മുന്‍നിര ബാറ്റ്സ്മാന്മാര് തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 172 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ആദ്യ ഇന്നിങ്ങ്സ് ആരംഭിച്ച ശ്രീലങ്ക മൂന്നാം ദിനത്തെ കളിനിര്‍ത്തുമ്പോള്‍ നാലിന് 165 റണ്‍സ് എന്ന നിലയില്‍. ആറു വിക്കറ്റുകള്‍ കൈയ്യിലിരിക്കെ ഇന്ത്യന്‍ സ്കോറിനേക്കാള്‍ വെറും ഏഴ് റണ്‍സ് മാത്രം പിന്നിലാണ് ലങ്ക. അര്‍ദ്ധസെഞ്ചുറി നേടിയ തിരിമന്നെയും ഏഞ്ചലോ മാത്യൂസുമാണ് ലങ്കയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. തിരിമന്നെ 51ഉം മാത്യൂസ് 52ഉം റണ്‍സെടുത്തു.
കളിനിര്‍ത്തുമ്പോള്‍ 13 റണ്‍സോടെ നായകന് ദിനേശ് ചാണ്ഡിമലും 14 റണ്‍സോടെ നിരോഷന്‍ ഡിക്വെല്ലയുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും രണ്ടു വീതം വിക്കറ്റുകള്‍ നേടി. നേരത്തെ ഒന്നാം ഇന്നിങ്സില്‍ കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിര 172 റണ്‍സിനു പുറത്തായിരുന്നു. അഞ്ചിന് 74 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യ ഉച്ച‘ക്ഷണത്തിന് മുന്‍പ് തന്നെ ഓള്‍ഔട്ടായി. 98 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായത്. 52 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
പൂജാരയുടെ വിക്കറ്റാണ് മൂന്നാം ദിവസം ആദ്യം വീണത്. 117 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ പൂജരായെ ഗമഗെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തലേദിവസത്തെ സ്കോറിനോട് അഞ്ച് റണ്‍സ് മാത്രമാണ് പൂജാരയ്ക്ക് ചേര്‍ക്കാനായത്. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ വാലറ്റം നടത്തിയ പോരാട്ടമാണ് സ്കോര്‍ 172-ല്‍ എത്തിച്ചത്. പൂജാരയ്ക്ക് പുറമെ വൃദ്ധിമാന്‍ സാഹ (29), രവീന്ദ്ര ജഡേജ (22), മുഹമ്മദ് ഷാമി (24) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ആറ് റണ്‍സുമായി ഉമേഷ് യാവദ് പുറത്താകാതെ നിന്നു. ലങ്കയ്ക്കു വേണ്ടി ലക്മല്‍ 26 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഗമഗെ, ഷനക, പെരേര എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: