ചവറ: കടലിനും കായലിനും മധ്യേ സ്ഥിതി ചെയ്യുന്ന പൊന്മന കാട്ടില്‍മേക്കതില്‍ ദേവിക്ഷേത്രത്തിലെ കിണര്‍ മഹാത്ഭുതമാണ്. കടലില്‍ നിന്നും 50 മീറ്റര്‍ മാത്രം അകലത്തില്‍ ക്ഷേത്രത്തിന് കിഴക്ക് വടക്കായി സ്ഥിതി ചെയ്യുന്ന കിണറ്റിലെ വെള്ളം തെളിഞ്ഞതും ഉപ്പ് രസമില്ലാത്തതുമാണ്. മുമ്പ് കെഎംഎംഎല്‍ കമ്പനി ഖനനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് ഇവിടെ നിരവധി കുടുംബങ്ങളാണ് താമസിച്ചുവന്നത്. എന്നാല്‍ ഇവരുടെയെല്ലാം വീടുകളിലെ കിണറുകളില്‍ ഉപ്പുവെള്ളമായപ്പോഴും ക്ഷേത്രക്കിണറ്റില്‍ ശുദ്ധജലമാണ് ലഭിച്ചുവന്നത്. വൃശ്ചികോത്സവ കാലയളവില്‍ ക്ഷേത്രത്തില്‍ ഭജനം പാര്‍ക്കുന്നതിനും മറ്റുമായി എത്തുന്ന ആയിരങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നതും ഈ കിണറ്റിലെ വെള്ളമാണ്. പ്രദേശത്ത് ദേവിചൈതന്യം കുടികൊള്ളുന്നതിനാലാണ് കടലിനോട് ചേര്‍ന്ന കിണറ്റില്‍ ശുദ്ധജലം ലഭിക്കുന്നതെന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ എത്തുന്നവര്‍ തീര്‍ത്ഥമായി കിണറില്‍ നിന്നും വെള്ളം കോരിക്കുടിക്കുന്നു. ക്ഷേത്രത്തില്‍ വൃശ്ചികോത്സവം ആരംഭിച്ചതോടെ കിണര്‍ ദര്‍ശിക്കാനും തീര്‍ത്ഥമായി വെള്ളം പാനം ചെയ്യാനും ജനത്തിരക്ക് ഏറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: