പയ്യന്നൂര്‍: നിര്‍ദ്ദിഷ്ട കണ്ടങ്കാളി എണ്ണസംഭരണശാല ജനങ്ങളെ ആശങ്കയിലാക്കുന്നു. 20 കൂറ്റന്‍ ടാങ്കുകളിലായി 38 കോടി ലിറ്റര്‍ എണ്ണ(പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവ) സംഭരിക്കാനാവുന്ന സംഭരണശാലയാണ് കണ്ടങ്കാളിയിലെ ജനവാസകേന്ദ്രത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. നെല്‍വയലുകളും കണ്ടല്‍ക്കാടുകളും നികത്തിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും സംയുക്തമായി ഇവിടെ എണ്ണസംഭരണകേന്ദ്രം സ്ഥാപിക്കുന്നത്.
പഴയങ്ങാടി മുതല്‍ നീലേശ്വരം വരെയുള്ള ഏഴോളം പുഴകളെ പരസ്പരം ബന്ധിപ്പിക്കുന്ന കവ്വായി കായലിനോട് ചേര്‍ന്നതാണ് പദ്ധതി പ്രദേശം. മത്സ്യബന്ധനം, ചെമ്മീന്‍കൃഷി, കല്ലുമ്മക്കായ കൃഷി, കക്കശേഖരണം എന്നിവയെല്ലാം അടങ്ങുന്ന തൊഴില്‍മേഖല ഉള്‍പ്പെടുന്ന പ്രദേശമാണിത്. 67 ഏക്കറോളം സ്ഥലമാണ് ഇതിനായി ഏറ്റെടുക്കുന്നത്. നേരത്തെ 129.7 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇതില്‍ ഡാറ്റാബാങ്കില്‍പ്പെട്ട നെല്‍വയലുകളും തണ്ണീര്‍ത്തടവും ഉള്‍പ്പെട്ടതോടെ കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ എതിര്‍പ്പ് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ഏറ്റെടുക്കുന്ന സ്ഥലം 67 ഏക്കറായി വെട്ടിച്ചുരുക്കിയത്. വന്‍കിട എണ്ണസംഭരണകേന്ദ്രം സ്ഥാപിക്കുന്നതില്‍ നാട്ടുകാരുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ അധികൃതര്‍ നാട്ടുകാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ആശങ്കകള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
20 ഓളം പഞ്ചായത്തുകളിലെ ജനജീവിതവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളതാണ് കവ്വായി കായല്‍ തണ്ണീര്‍ത്തട വ്യവസ്ഥ. കേരളത്തിലെ ഏറ്റവും മാലിന്യം കുറഞ്ഞ കായലുകളിലൊന്നാണിത്. എണ്ണസംഭരണി ഈ മേഖലയില്‍ സ്ഥാപിച്ചാല്‍ കായലില്‍ എണ്ണപ്പാട കലരുമെന്നതില്‍ സംശയമില്ല. 17 കിലോമീറ്റര്‍ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, രാജ്യരക്ഷാ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പദ്ധതിക്കായി തയ്യാറാക്കിയ രേഖയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥയെങ്കിലും തൊട്ടടുത്തുള്ള വിദ്യാലയത്തെപ്പോലും ഈ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
ഈ കേന്ദ്രത്തില്‍ നിന്നും കേവലം അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഏഴിമല നാവിക അക്കാദമി സ്ഥിതിചെയ്യുന്നത്. വിസ്തൃതമായ വയലുകള്‍ മണ്ണിട്ട് നികത്തിയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി ആയിരക്കണക്കിന് ലോഡ് മണ്ണ് വേണ്ടിവരും. ഈ മേഖലയിലെ നിരനവധി കുന്നുകള്‍ ഇടിച്ചുനിരത്തിയാല്‍ മാത്രമേ ഇതിനാവശ്യമായ മണ്ണ് ലഭിക്കുകയുള്ളൂ. ഇത് ആവാസവ്യവസ്ഥയെയും ബാധിക്കുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. നഗരത്തിലെ ചെറിയ പെട്രോള്‍ പമ്പുകളില്‍ നിന്നുപോവും സമീപത്തെ കിണറുകളില്‍ എണ്ണ ചോര്‍ന്നിറങ്ങുന്ന സാഹചര്യത്തില്‍ കൂറ്റന്‍ സംഭരണശാല സ്ഥാപിച്ചാലുള്ള സ്ഥിതി എന്താകുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നു.
അതേസമയം കഴിഞ്ഞ ഒക്ടോബറില്‍ മുംബൈ കടലിലെ ബുച്ചര്‍ ദ്വീപിലുണ്ടായ എണ്ണ സംഭരണിയിലെ അപകടം ഈ മേഖളയിലെ ജനങ്ങളിലും ഭീതി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ എല്ലാവിധ സുരക്ഷാ സംവംധിനങ്ങളും ഒരുക്കിയാണ് ഇത്തരത്തിലുള്ള സംഭരണി സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ പറയുന്നത്.
മട്ടന്നൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇവിടേക്ക് ആവശ്യമായ വിമാന ഇന്ധനവും പയ്യന്നൂരിലാണ് സംഭവിക്കുന്നത്. ദിനംപ്രതി 400-500 ടാങ്കര്‍ ലോറികള്‍ ഇന്ധനവുമായി ഇവിടെയെത്തും. ഇത് പയ്യന്നൂര്‍ നഗരത്തില്‍ കടുത്ത ഗതാഗതക്കുരുക്കിനും ഇടയാക്കും. ഇതുകൊണ്ടുതന്നെ പദ്ധതി പ്രദേശത്തേക്ക് പുന്നക്കടവ് പാലത്തിന് സമീപത്തു നിന്നും റോഡ് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറയുന്നു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചുമാത്രമേ പദ്ധതി നടപ്പിലാക്കാവൂ എന്നാണ് ഈ പ്രദേശത്തുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: