ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് ജനുവരി ഒന്നിന് ഭാരതം ‘ഗാട്ട്’ കരാറില്‍ ഒപ്പുവച്ചതോടെ രാജ്യത്തെ കച്ചവടം ആഗോള വിപണിയുമായി സമന്വയിക്കപ്പെട്ടു. കയറ്റുമതിയിലെ ക്വാട്ട എന്ന സമ്പ്രദായം അവസാനിച്ചു. പാശ്ചാത്യ വിപണിയിലെ സാധനങ്ങള്‍ ലോകത്തിലെ രണ്ടാമത്തെ എറ്റവും വലിയ വിപണിയായ ഭാരതത്തിലേക്ക് സ്വതന്ത്രമായി ഒഴുകാന്‍ തുടങ്ങി. സ്വദേശീയ ഉല്‍പ്പന്നങ്ങള്‍ക്ക് പല പാശ്ചാത്യ സാധനങ്ങളോടും വിലയില്‍ കിടപിടിക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഇതില്‍ എറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിട്ടത് ചെറുകിട നിര്‍മ്മാതാക്കളായിരുന്നു.
ഉയര്‍ന്ന പലിശയില്‍ കടമെടുത്ത പണം നിക്ഷേപം, വിവിധയിനം തീരുവകള്‍, പലതരത്തിലുള്ള ലൈസന്‍സുകള്‍ക്കായി ‘ഇന്‍സ്പക്ടര്‍ രാജി’ല്‍ നിന്നുള്ള മോചനത്തിന്ന് നല്‍കേണ്ടി വരുന്ന കൈക്കൂലി ചെലവ് എന്നിവ ചെറുകിട കമ്പനികളുടെ നിര്‍മാണ ക്ഷമത കുറച്ചു. ഫലമോ, എണ്ണമറ്റ ചെറുകിട സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സ്വദേശത്തുപോലും വിറ്റഴിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു. അങ്ങനെ വിവര സാങ്കേതികവിദ്യ ഒഴികെ ഒട്ടുമിക്ക കച്ചവട മേഖലകളിലും ബുദ്ധിമുട്ട് തുടര്‍ന്നുകൊണ്ടിരുന്നു. വിപണി തുറക്കപ്പെട്ടശേഷം ആദ്യത്തെ അഞ്ച് വര്‍ഷമെങ്കിലും സ്വദേശീയമായി വളര്‍ന്നുവരാന്‍ ഇടത്തരം കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ പ്രോല്‍സാഹനം ഇല്ലാതായി. അത് അന്നത്തെ സര്‍ക്കാരിന്റെ ചിന്താവിഷയമായിരുന്നില്ല. എങ്ങനെ നിയന്ത്രണങ്ങള്‍ കര്ക്കശമാക്കാമെന്നും, അതുവഴി രാഷട്രീയ ഇടപാടിന് വഴിതുറക്കാമെന്നും, പണം സമ്പാദിക്കാമെന്നും ചിന്തിക്കുന്നതിനെ വ്യവസായ നയമെന്ന് വിളിക്കുകയുണ്ടായി. ‘ഇന്‍സ്പക്ടര്‍ രാജി’ നെ ഭയന്ന് ചെറുകിട സംരംഭങ്ങള്‍ക്ക് പിന്‍വാതിലിലൂടെ കച്ചവടം നടത്തേണ്ടി വന്നു.
ചെറുകിട സംരംഭങ്ങള്‍ രാജ്യത്തിന്റെ സാമൂഹ്യ – സാമ്പത്തിക രംഗത്ത് നല്കുന്ന സംഭാവനകള്‍ ആരും കണക്കിലെടുക്കാതെ സര്‍ക്കാരിനും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വേണ്ടാത്ത അനാഥരായി നിലനിന്നു. അതിന്റെ പരിണതഫലമായി വന്‍നഗരങ്ങളിലെ തെരുവുകള്‍ മുതല്‍ ക്ഷേത്ര പരിസരങ്ങളിലെ പെട്ടിക്കടകളില്‍വരെ ചൈനീസ് നിര്‍മ്മിത സാധനങ്ങളുടെ കൂമ്പാരമുണ്ടായി. ഇവയെല്ലാം ഭാരതത്തിലെ ചെറുകിട സംരംഭങ്ങള്‍ക്ക് നിര്‍മ്മിക്കാന്‍ ശേഷിയുള്ളവയായിരുന്നു. പക്ഷെ ഇവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍നിന്ന് പ്രോല്‍സാഹനം ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, ധനകാര്യ സ്ഥാപനങ്ങളില്‍ കച്ചവടാവശ്യത്തിന്നുള്ള കടംപോലും എളുപ്പത്തില്‍ ലഭ്യമല്ലാത്ത സാഹചര്യവും ഉണ്ടായി.
ഉദാരവല്ക്കണത്തിനുശേഷം ഏതാണ്ട് ഒരു ദശകംവരെ ചെറുകിട സ്ഥാപനങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടു. ദശലക്ഷക്കണക്കിന് ചെറുകിട സ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും കൃത്യമായി ഈടില്ലാതെ വാണിജ്യ ബാങ്കുകള്‍ക്ക് നിയമപരമായി വായ്പ നല്കാന് കഴിയുമായിരുന്നില്ല. ഈട് നല്കാന് കഴിയാത്ത ചെറുകിട സ്ഥാപനക്കള്‍ക്ക് പൊതുമേഖലാ ബാങ്കുകളില്നിന്നുപോലും കടം കിട്ടാത്ത അവസ്ഥ വര്‍ഷം 2000 വരെ തുടര്‍ന്നു. പിന്നീട് വാജ്പേയി സര്‍ക്കാരിന്റെ കാലത്തായിരുന്നു അര്‍ഹതയുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഈടില്ലാതെ ബാങ്കുകള്‍ വഴി കടംനല്കാനുള്ള സംവിധാനമെന്ന നിലയില്‍ ‘സിജിടി എംഎസ്സ്ഇ’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ‘ക്രഡിറ്റ് ഗാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്റ് സ്മോള്‍ എന്റെര്‍പ്രൈസസ്’ എന്ന സ്ഥാപനത്തിന്ന് രൂപം നല്‍കിയത്. സിജിടിഎംഎസ്സ്ഇയുടെ ജാമ്യവ്യവസ്ഥയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കിവന്ന കടത്തിന്റെ തോത് കാലാനുസൃതമായി വര്‍ദ്ധിപ്പിച്ച് ഇപ്പോള്‍ രണ്ട് കോടി രൂപവരെ നല്കുന്നു. അങ്ങനെ 17 വര്‍ഷത്തിനുള്ളില്‍ 30 ലക്ഷത്തോളം ചെറുകിട സ്ഥാപനങ്ങള്‍ക്കായി ഏതാണ്ട് 1.35 ലക്ഷം കോടി രൂപ സിജിടിഎംഎസ്ഇയുടെ ജാമ്യത്തില്‍ ബാങ്കുകള്‍ കടം നല്‍കിയതിലൂടെ 95 ലക്ഷം പേര്‍ക്ക് തൊഴിലവസരമുണ്ടായിട്ടുണ്ട്. ഈ സംവിധാനത്തിന്റെ വ്യാപ്തി ഇപ്പോള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
സ്വയംതൊഴില്‍ സംരംഭം ഉള്‍പ്പെടെ ഭാരതത്തില്‍ നാല് കോടിയിലധികം സൂക്ഷ്മവും ചെറുതും ഇടത്തരം വലിപ്പവുമുള്ള കച്ചവട സ്ഥാപനങ്ങളുണ്ടെന്നാണ് ഇപ്പോഴത്തെ കണക്ക്. ഇവ ‘മൈക്രോ സ്മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ്സ്’ അഥവാ എംഎസ്എംഇ എന്ന പേരിലാണ് അറിയപ്പെടുന്നത്. അവയില്‍ ഒട്ടുമിക്കവയും വ്യക്തികേന്ദ്രീകൃതമോ അല്ലെങ്കില്‍ കൂട്ടായ്മയായോ നടത്തപ്പെടുന്നവയാണെങ്കിലും രാഷ്ട്രത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലയില്‍ അവര്‍ സംയുക്തമായി നല്കുന്ന സംഭാവന വളരെ വലുതാണ്. ഒരര്‍ത്ഥത്തില്‍ വന്‍കിട കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഇവര്‍ നിര്‍ണായകമായി സ്വാധീനിക്കുന്നു, അല്ലെങ്കില്‍ ഒട്ടുമിക്ക കച്ചവട ഭീമന്മാരും അവരുടെ വളര്‍ച്ചയ്ക്ക് ഒട്ടനവധി ചെറുകിട സ്ഥാപനങ്ങളെ ആശ്രയിക്കുന്നു.
നിത്യോപയോഗ സാധനങ്ങള്‍, അവയുടെ പാക്കേജിങ് എന്നിവയുടെ നിര്‍മ്മാണം മുതല്‍, നഗരവല്‍ക്കരണം, നഗരവികസനം, അടിസ്ഥാന മേഖലകളില്‍ വന്‍കിട കമ്പനികളെ സഹായിക്കുന്നതുള്‍പ്പെടെ ചെറുകിട കമ്പനികള്‍ കീഴ്ക്കരാര് വ്യവസ്ഥയിലൂടെ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവര്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ വഹിക്കുന്ന പങ്ക് സൂചിപ്പിക്കുന്നു. എന്നാല്‍ അവര്‍ നേരിടുന്ന തുടര്‍ച്ചയായ അവഗണനയുടെയും ഉദ്യോഗസ്ഥര്‍ ചെറുകിട സ്ഥാപനങ്ങളെ കറവപ്പശുക്കളായി കാണുന്നതിന്റെയും ഫലമായി ചെറുകിട സ്ഥാപനങ്ങള്‍ എന്നും’ചെറുകിട’ എന്ന പേരില്‍ മാത്രം അതിജീവിച്ചു. അതിന്റെ ഫലം ദൂരവ്യാപകമായിരുന്നു. പലരുടെയും പ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയാത്തവയുമായി.
കാലാകാലങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന സാമ്പത്തിക നയങ്ങളെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ഇവയില്‍ ഒട്ടുമിക്ക സംരംഭങ്ങള്‍ക്കും സാധിക്കാറില്ല. കാരണം സാമ്പത്തികമായി ഒട്ടേറെ പരാധീനതകളും, പ്രാദേശികമായി സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ള നിയമങ്ങളും ഇവര്‍ക്ക് എല്ലാ കാലത്തും നേരിടേണ്ടിവരുന്നു. അതുകൊണ്ടുതന്നെ പലരും കുറുക്കുവഴികള്‍ അന്വേഷിച്ച് അനൗദ്യോഗികമായി കാര്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഫലമോ, കണക്കില്‍പ്പെടാത്ത കച്ചവടങ്ങള്‍ വളര്‍ന്നുവന്നു. അവയെ ക്രമീകരിക്കാത്തതിന്റെ ഫലമായി വളര്‍ച്ച മുരടിക്കുകയും ചെയ്തു.
വ്യക്തമായി പുസ്തകങ്ങളില്‍ രേഖപ്പെടുത്താത്ത കണക്കുകള്‍, അപരനാമത്തില്‍ സൂക്ഷിക്കപ്പെടുന്ന കണക്കുകള്‍, മേല്‍വിലാസത്തിന്റെ ഉടമസ്ഥ രേഖ ഇല്ലായ്മ, നികുതി ഒഴിവാക്കാന്‍ സൂക്ഷിക്കുന്ന രഹസ്യമായ ബാങ്ക് അക്കൗണ്ടുകള്‍, കണക്കുബുക്കില്‍ രേഖപ്പെടുത്താത്ത വിറ്റുവരവുകള്‍, താല്‍ക്കാലികമായി ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തട്ടിക്കൂട്ടിയുണ്ടാക്കുന്ന വ്യാജരേഖകള്‍ മുതലായ മാര്‍ഗ്ഗങ്ങള്‍ എംഎസ്എംഇ എന്ന വിഭാഗത്തിലെ കച്ചവട സംരംഭങ്ങള്‍ക്ക് പൊതുവെ സ്വീകരിക്കേണ്ടി വന്നു. ഉദ്യോഗസ്ഥര്‍ക്കും പ്രാദേശീക രാഷ്ട്രീയ നേതാക്കള്‍ക്കും ഇവര്‍ കറവപ്പശുക്കളായിരുന്നു. അവരുടെ പരിമിതമായ താല്പര്യങ്ങള് ചെറുകിട കച്ചവട സ്ഥാപനങ്ങളെ ചെറുതായി തന്നെ നിലനിര്‍ത്തി. അനന്തമായ വികസന സാധ്യതകളുള്ള ഈ മേഖലയെ സംരക്ഷിക്കാനും, വളര്‍ച്ചയെ സഹായിക്കാനും ഔദ്യോഗികമായി ബാധ്യതയുള്ള സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഈ മേഖലയോടുള്ള അവഗണന തുടര്‍ന്നു. ഇവയെല്ലാം എംഎസ്എംഇ വിഭാഗത്തിന്റെ സഹജമായ ന്യൂനതകള്‍ മാത്രമായി മാറ്റിനിര്‍ത്തി. അവരില്‍ സമര്‍ത്ഥരായ ചിലര്‍ മാത്രം വാണിജ്യ ബാങ്കുകളുടെ കട സൗകര്യം ഉപയോഗപ്പെടുത്തുകയും, സര്‍ക്കാര്‍ തലത്തിലുള്ള പദ്ധതികളുടെ നേട്ടങ്ങള്‍ കൈയ്ക്കലാക്കുകയും ചെയ്തുപോരുകയായിരുന്നു.
യഥേഷ്ടം ഇറക്കുമതി – കയറ്റുമതി സാധ്യമാകുന്ന ആഗോള കച്ചവട രംഗത്ത് ദിനംപ്രതി മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത ചെറുകിട കമ്പനികള്‍ക്ക് നിലനില്ക്കാന് കഴിയാതാകുന്നു. നിര്‍മ്മാണ പ്രക്രിയയിലെ ക്ഷമത മാത്രമല്ല വിപണി കണ്ടെത്തുന്നതിലും, നവീനമായ ഉല്പന്നങ്ങള് യഥാസമയം പുറത്തിറക്കുന്നതിലും, വിപണിയിലെ രൂക്ഷമായ മല്‍സരത്തെ നേരിടാനുള്ള കഴിവ് ആര്‍ജിക്കുന്നതിലും ചെറുകിട കമ്പനികള്‍ ശ്രദ്ധിക്കേണ്ടി വരുന്നു. ഇത് ഉടമസ്ഥരുടെ അറിവുകൊണ്ടുമാത്രം സാധിക്കില്ല. ആത്യന്തികമായി മൂലധന നിക്ഷേപവും, കുറഞ്ഞ പലിശയില്‍ കടവും എളുപ്പത്തില്‍ ലഭ്യമായിരിക്കണം.
നഷ്ടം ഭയന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നവീനമായ പദ്ധതികളെ നിരുത്സാഹപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ സ്വകാര്യ നിക്ഷേപമോ സാധാരണ ധനകാര്യ സ്ഥാപനങ്ങളുടെ സഹായമോ അത്തരം പദ്ധതികളില്‍ ഉണ്ടാകുന്നത് വിരളവും. അത്തരം സാഹചര്യത്തില്‍ത്തന്നെയാണ് നൂതനമായ സാങ്കേതിക വിദ്യയും പ്രവര്‍ത്തന രീതിയും ഉല്‍പ്പന്നം വികസിപ്പിക്കുന്ന പ്രക്രിയയും എങ്ങനെയാണ് സ്വദേശീയമായി വികസിപ്പിക്കാന്‍ സാധിക്കുക? ഇതിന് ഉത്തരമായിരുന്നു ചെറുകിട വ്യവസായ വികസന ബാങ്ക് (അഥവാ സ്മോള്‍ ഇന്റസ്ട്രീസ് ഡെവലപ്പ്മെന്റ് ബാങ്ക് – സിഡ്ബി ) എന്ന പേരിലുള്ള പൊതുമേഖലാ സ്ഥാപനത്തിന് കീഴില്‍ രൂപീകൃതമായ സിഡ്ബി വെഞ്ച്വര്‍ എന്ന വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട്. ഇത് പ്രാഥമികമായി ലക്ഷ്യമിട്ടിരുന്നത് ശക്തമായ കച്ചവട ആശയങ്ങളെ ഉള്‍ക്കൊള്ളുന്ന നവീന പദ്ധതികളാണ്. ഇത് സ്ഥാപിച്ചത് 1999 ല്‍ വാജ്പേയി സര്‍ക്കാരായിരുന്നു. ഇന്ന് സിഡ്ബിയുടെയും സിഡ്ബി വെഞ്ച്വറിന്റെയും സഹായത്തോടെ പലവിധ ഫണ്ടുകളായി 5600 കോടിയിലധികം തുക ഏതാണ്ട് 500 വിവിധ ഇനം കമ്പനികളിലായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.
അതുകൊണ്ടുമാത്രം ചെറുകിട കമ്പനികളുടെ പ്രശ്നങ്ങള്‍ തീരുമായിരുന്നില്ല. അവയെ സത്യസന്ധവും നിര്‍ഭയവുമായ സാഹചര്യത്തില്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അവര്‍ ചൂഷണം ചെയ്യപ്പെടരുത്. ഏതുതരത്തിലുള്ള ന്യൂനതകള്‍കൊണ്ടും അടഞ്ഞുകിടക്കരുത്. അന്യായമായി കച്ചവടം നടത്തി ശീലിച്ചവര്‍ ഒരുപക്ഷേ ഘടനാപരമായ മാറ്റത്തില്‍ താല്‍ക്കാലിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും, സാധാരണ ചെറുകിട കമ്പനികളെ കൂടുതല്‍ കരുത്തുള്ളവരാക്കി ലോകോത്തര നിലവാരത്തിലെത്തിക്കുക എന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയം എല്ലാ അര്‍ത്ഥത്തിലും പ്രശംസനീയമാണ്.
(മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: