കൊടുങ്ങല്ലൂര്‍: ലക്ഷങ്ങള്‍ ചിലവിട്ട് അറ്റകുറ്റപണികള്‍ തീര്‍ത്ത അഴീക്കോട് – മുനമ്പം ജങ്കാര്‍ വീണ്ടും സ്തംഭിച്ചു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സര്‍വ്വീസ് നിലച്ച ജങ്കാര്‍ 162 ലക്ഷം രൂപ ചിലവിട്ട് റിപ്പയര്‍ ചെയ്തത് ഈ മാസമാദ്യമാണ് സര്‍വ്വീസ് പുനരാരംഭിച്ചത്.
ശനിയാഴ്ച വൈകീട്ട് കേടായ ജങ്കാര്‍ ഇന്നലെയും ഓടിയില്ല. ജങ്കാര്‍ അറ്റകുറ്റപണിയില്‍ വന്‍ അഴിമതി നടന്നതായും ഇത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജങ്കാറിന്റെ അറ്റകുറ്റപണിക്കായി ഇതിനകം കോടികള്‍ ചിലവിട്ടു കഴിഞ്ഞു.ഈ തുക കൊണ്ട് പുതിയ ജങ്കാര്‍ വാങ്ങാമായിരുന്നെന്ന് വിദഗ്ധര്‍ പറയുന്നു. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ ഭരണ സമിതിയുടെ കാലയളവില്‍ ലക്ഷങ്ങള്‍ ചിലവിട്ട് അറ്റകുറ്റപണികള്‍ നടത്തിയതില്‍ വന്‍ അഴിമതി നടന്നതായി ആരോപണമുയര്‍ന്നിരുന്നു.
ഇരട്ട എഞ്ചിനുകളിലൊന്നില്‍ ഓയില്‍ ചോര്‍ച്ച ഉണ്ടാകുകയും പുകയുയരുകയും ചെയ്തതിനെ തുടര്‍ന്ന് ജങ്കാര്‍ സര്‍വ്വീസ് തടസപ്പെടുകയായിരുന്നു. സര്‍വ്വീസ് പുനരാരംഭിച്ച ശേഷം ഗിയര്‍ കേബിള്‍ പൊട്ടിയതിനെ തുടര്‍ന്ന് രണ്ട് വട്ടം ജങ്കാര്‍ യാത്ര തടസപ്പെട്ടിരുന്നു.
കൊച്ചിന് ഷിപ്പ്യാര്ഡില് നിന്നുമുള്ള വിദഗ്ധരെത്തി അറ്റകുറ്റപ്പണി നടത്തിയ ശേഷം മാത്രമേ ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിക്കുകയുള്ളു.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഏഴ് മാസം മുന്‍പ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ജങ്കാര്‍ ഒരു കോടി അറുപത്തിയൊന്ന് ലക്ഷം രൂപ ചിലവഴിച്ചാണ് ഗതാഗതയോഗ്യമാക്കിയത്.
ഇക്കഴിഞ്ഞ ഏഴാം തിയ്യതി സര്‍വ്വീസ് പുനരാരംഭിച്ച് ജങ്കാര്‍ ദിവസങ്ങള്‍ക്കകം തകരാറിലായത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: