തിരുവനന്തപുരം: സഞ്ജു സാംസണ് സെഞ്ചു റി(175)യുമായി തിളങ്ങിയപ്പോള്‍ സൗരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ശക്തമായ നിലയിലെത്തി .ആറുവിക്കറ്റിന് 411 റണ്‍സ് നേടി ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്ത കേരളം, 405 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രയുടെ ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിംഗ്സില്‍ കേരളം ഏഴ് റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു.
മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ സൗരാഷ്ട്ര ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെടുത്തിട്ടുണ്ട്. ഒരു ദിവസത്തെ കളിശേഷിക്കെ വിജയിക്കാന്‍ അവര്‍ക്കിനി 375 റണ്‍സ് കൂടി വേണം. ഒമ്പത് വിക്കറ്റും കൈവശമുണ്ട്.
അടിച്ചുതകര്‍ത്ത സഞ്ജു 180 പന്തില്‍ 16 ഫോറുകളും എട്ട് സിക്സറുകളും ഉള്‍പ്പെടെയാണ് 175 റണ്‍സ് അടിച്ചത്. ഈ സീസണില്‍ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. അരുണ്‍ 81 റണ്‍സ് നേടി . ജലജ് സക്സേന (44), രോഹന് പ്രേം (44) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. സല്മാന് നിസാര്‍ 34 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. സൗരാഷ്ട്രയുടെ ജഡേജ 4 വിക്കറ്റും ചൗഹാന് രണ്ട് വിക്കറ്റും സ്വന്തമാക്കി.
രണ്ടാം ഇന്നിങ്ങ്സ് തുടങ്ങിയ സൗരാഷ്ട്രയ്ക്ക് ബാരോട്ടിന്റെ വിക്കറ്റാണ് നഷ്ടമായത്. സിജിമോന് ജോസഫിന്റെ പന്തില്‍ കീപ്പര്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ 225 റണ്‍സിന് പുറത്തായ കേരളം സൗരാഷ്ട്രയെ 232 റണ്‍സിന് പുറത്താക്കിയിരുന്നു.
കേരളത്തിന് നോക്കൗട്ടില്‍ കടക്കാന്‍ സൗരാഷ്ട്രക്കെതിരെ വിജയം അനിവാര്യമാണ്. നിലവില്‍ ഗ്രൂപ്പ് ബിയില്‍ 18 പോയന്റുള്ള കേരളം മൂന്നാം സ്ഥാനത്താണ്. 23 പോയിന്റുള്ള സൗരാഷ്ട്ര ഒന്നാമതും 20 പോയിന്റുള്ള ഗുജറാത്ത് രണ്ടാമതുമാണ്.
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ മാത്രമേ നോക്കൗട്ടിലെത്തൂ. മത്സരം സമനിലയായാല്‍ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തില്‍ സൗരാഷ്ട്രയ്ക്ക് മൂന്ന് പോയിന്റും കേരളത്തിന് ഒരു പോയിന്റും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: