കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ ഉന്നമനവും അവരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവും ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മത്സ്യോത്സവത്തിന് കോഴിക്കോട് കടപ്പുറത്ത് തുടക്കമായി. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടി അമ്മ ഉദ്ഘാടനം ചെയ്തു.
മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിടം, അടിസ്ഥാന സൗകര്യം എന്നിവ മെച്ചപ്പെടുത്തുക, പട്ടയ പ്രശ്നം പരിഹരിക്കുക ഹാര്ബാറുകളുടെ വികസനം വേഗത്തിലാക്കുക എന്നീ കാര്യങ്ങളില്‍ അടിയന്തര നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യവിപണന രംഗത്തെ ഇടനിലക്കാരെ ഒഴിവാക്കാന്‍ നിയമം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
എപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രം നിശ്ചയിച്ച വ്യവസ്ഥ പ്രകാരം 1000 സ്ക്വയര്‍ ഫീറ്റിലധികം വലിപ്പമുള്ള വീട്ടുകാരെ ബിപിഎല്‍ ലിസ്റ്റില്‍ ഉപ്പെടുത്താനാവില്ല. ഇവര്‍ ഒഴികെ മറ്റുള്ള മത്സ്യതൊഴിലാളി കുടുംബങ്ങളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് തടസ്സമില്ല.
സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ നാലു ലക്ഷം രൂപയും സ്ഥലത്തിന് ആറു ലക്ഷം രൂപയും ലഭ്യമാക്കും. തീരപ്രദേശത്തു നിന്നും 200 മീറ്റര്‍ അകലെ മാത്രം വീട് നിര്‍മ്മിക്കുക എന്ന നിയമത്തില്‍ ചെറിയ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. 180 മീറ്റര്‍ പരിധിവരെ ധനസഹായം ലഭ്യമാക്കുന്നതിന് ഇളവ് നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്കി.
പഞ്ഞമാസ ആശ്വാസ പദ്ധതി പ്രകാരം നല്കുന്ന 2700 രൂപ 4500 ആക്കി വര്‍ദ്ധിപ്പിച്ചു. അപകട ഇന്‍ഷുറന്‍സ് തുക അഞ്ചു ലക്ഷത്തില്‍ നിന്നും 10 ലക്ഷമായി ഉയര്‍ത്തി. ഇത് ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. 2008 വരെ ഉള്ള വായ്പ്പകളില്‍ 75000 രൂപവരെ കടാശ്വാസത്തില്‍ ഉള്‍പ്പെടുത്തി എഴുതി തള്ളുമെന്നും മന്ത്രി പറഞ്ഞു. കടക്കെണിയില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ പലിശരഹിത വായ്പ ഏര്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ വനിതാ മത്സ്യ വിപണന തൊഴിലാളികള്‍ക്ക് പലിശ രഹിത വായ്പയും മന്ത്രി വിതരണം ചെയ്തു.
എ. പ്രദീപ്കുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എംഎല്‍എമാരായ എ.കെ. ശശീന്ദ്രന്, സി.കെ. നാണു, കെ. ദാസന്, വി.കെ.സി. മമ്മദ്കോയ, പുരുഷന് കടലുണ്ടി, കൗണ്‍സിലര്‍ അഡ്വ. തോമസ് മാത്യു, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എം. ലതി, കെ.കെ. സതീഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മത്സ്യോത്സവത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ ഇന്നും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: