വടകര: തോടന്നൂര്‍ ഉപജില്ലാ കലോത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര് ഷവും തുടര്‍ന്നുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രിയോടെയാണ് സംഘര്‍ഷത്തിന് തുടക്കം. കലോത്സവത്തിന്റെ പ്രധാന വേദിക്കരികെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ നിസാര പ്രശ്നമാണ് പിന്നീട് തിരുവള്ളൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ സംഘര്‍ഷം വ്യാപിക്കാന്‍ ഇടയാക്കിയത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്നം സംഘാടക സമിതി ഭാരവാഹികളും, പോലീസും ഇടപെട്ട് പരിഹരിച്ചിരുന്നു.
എന്നാല്‍ പ്രശ്നം വളച്ചൊടിച്ച് മുതിര്‍ന്നവര്‍ ഏറ്റെടുത്തതോടെയാണ് തിരുവള്ളൂര്‍ ടൗണ്‍, തോടന്നൂര്‍, അഞ്ചുമുറി, പൈങ്ങോട്ടായി, മാങ്ങോട് എന്നിവിടങ്ങളില്‍ സംഘര്‍ഷം നടന്നത്. പ്രശ്നം സിപിഎമ്മും മുസ്ലിം ലീഗും ഏറ്റെടുത്തതോടെ പഞ്ചായത്തിന്റെ പലയിടങ്ങളിലും ഇരുപാര്‍ട്ടിയുടെയും കൊടിമരങ്ങളും മറ്റും നശിപ്പിക്കപ്പെട്ടു. സംഘര്‍ഷം വ്യാപിച്ചതോടെ വടകര സിഐ ടി. മധുസൂദനന്‍നായരുടെ നേതൃത്വത്തിലെത്തിയ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു. സംഘര്‍ഷം ഉണ്ടായതോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ വിതരണം ചെയ്യുന്നത് തടസ്സപ്പെട്ടു.
സ്കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട് എല്ലാവര്‍ഷവും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: