കണ്ണൂര്‍: തിരുവനന്തപുരത്ത് മേയറെ വധിക്കാന്‍ ശ്രമിച്ചു എന്ന പ്രചാരണം നടത്തി സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ ബിജെപി നേതൃത്വത്തിന്റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കം അപഹാസ്യമാണെന്നും തിരുവനന്തപുരം മേയറുടെ ആശുപത്രി വാസം തട്ടിപ്പാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
തിരുവനന്തപുരത്ത് മേയര്‍ അക്രമിക്കപ്പെട്ടു എന്ന വ്യാജവാര്‍ത്ത ഉണ്ടാക്കുകയായിരുന്നു സിപിഎം ചെയ്തത്. കോര്പ്പറേഷന് ഹാളില്‍ നടന്നത് വാഗ്വാദങ്ങള്‍ മാത്രമാണ്. സംഭവം നടന്ന് പുറത്തേക്ക് വന്ന മേയര്‍ക്ക് പരിക്കുകള്‍ ഒന്നുമില്ലായിരുന്നു. അക്രമിക്കപ്പെട്ടു എന്ന് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാനാണ് സിപിഎം ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ വി കെ പ്രശാന്തിന്റെ ആശുപത്രി വാസം തട്ടിപ്പാണ്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ബി ജെ പി പരാതി നല്‍കും. തോമസ് ചാണ്ടി വിഷയത്തിലെ നാണക്കേട് മറച്ചു വെക്കാനാണ് സി.പി.എം സംസ്ഥാനത്താകമാനം അക്രമം അഴിച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: