വിഴിഞ്ഞം: എല്ലാം ശരിയാക്കാന്‍ എത്തിയവര്‍ ഭരണം തുടങ്ങി ഒന്നരവര്‍ഷം പിന്നിട്ടിട്ടും സാധാരണക്കാരന്റെ ദുരിതങ്ങള്‍ക്ക് അറുതിയില്ല. അവസാന കാലത്തെ അന്തിയുറക്കം ഒരു നല്ല വീട്ടിലാകണമെന്ന സ്വപ്നത്തിന് വര്‍ഷങ്ങളുടെ പഴക്കം. എണ്‍പത്തിമൂന്ന് വയസ്സായ ശാരദയമ്മയും വികലാംഗയായ മകള്‍ ശ്രീദേവിയും താമസിക്കുന്ന ബാലരാമപുരം പഞ്ചായത്തിലെ അന്തിയൂര്‍ കാവുവിള വീട് ഏതുനിമിഷവും ഇടിഞ്ഞുപൊളിഞ്ഞ് നിലം പൊത്തുമെന്ന സ്ഥിതിയിലാണ്.
പ്രായാധിക്യം കാരണം ശാരദാമ്മയ്ക്ക് ജോലിക്ക് പോകാന്‍ സാധിക്കില്ല. കാലിന് സ്വാധീനക്കുറവുള്ള ശ്രീദേവിയുടെ അവസ്ഥയും പരിതാപകരമാണ്. അടച്ചുറപ്പുള്ള വീട്ടില്‍ അന്ത്യശ്വാസം വലിക്കണമെന്ന സ്വപ്നം ബാക്കിയാക്കി ഭര്‍ത്താവ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. ഏക മകന് വിദ്യാര്‍ഥിയാണ്. ഏക വരുമാന മാര്‍ഗമായ പെന്ഷന് തുകയും പലപ്പോഴും മുടങ്ങുന്നതിനാല്‍ ജീവിതം ദുരിതക്കയത്തിലും. കോണ്‍ഗ്രസ് എംഎല്‍എയുടെ താമസസ്ഥലത്തിന് അടുത്താണ് ഇവരുടെ തകര്‍ന്നു വീഴാറായ വീട്. പ്രദേശത്തെ ജനപ്രതിനിധിയായ സിപിഎം നേതാവാകട്ടെ ദുരിതം കണ്ടതായി പോലും ഭാവിക്കുന്നുമില്ല.
പഞ്ചായത്ത് ജനപ്രതിനിധികള്‍ മുതല്‍ മുകളിലേക്ക് ഉള്ളവര്‍ക്ക് വരെ പല നിവേദനങ്ങള്‍ നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. പരാതി കൊടുത്തതിന്റെ സമ്മാനമായി ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് നല്കുന്ന എപിഎല്‍ റേഷന്‍ കാര്‍ഡും അധികാരികള്‍ ഇവര്‍ക്ക് നല്കി. ഇത് കൂനിന്മേല് കുരു എന്ന അവസ്ഥയിലെത്തിച്ചുവെന്ന് ഇവര്‍ നിറകണ്ണുകളോടെ വിലപിക്കുന്നു.
പഞ്ചായത്ത് ഭരണം ഇടതുവലത് മുന്നണികള്‍ക്ക് മാറിമാറി വന്നെങ്കിലും ഇവരുടെ അനുഭവത്തിന് മാറ്റങ്ങളൊന്നുമില്ല. പതിനഞ്ച് വര്‍ഷത്തിലധികമായി ഗ്രാമസഭകളില്‍ പോലും ഇവരുടെ അവസ്ഥ കാണാന്‍ ആരും തയ്യാറായിട്ടില്ല. എല്ലാപേര്‍ക്കും വീട് നല്‍കുമെന്ന പ്രഖ്യാപനവുമായി എത്തിയ ലൈഫ് പദ്ധതിയുടെ ലിസ്റ്റില്‍ നിന്നും ഇവര്‍ പുറത്താണ്. ഭരണകര്‍ത്താക്കള്‍ സഹായിക്കുമെന്ന പ്രതീക്ഷ പൂര്‍ണമായും അസ്തമിച്ചു കഴിഞ്ഞു. ആകെയുള്ള അഞ്ച് സെന്റില്‍ നാലു ചുമരുകളും മേല്‍ക്കൂരയും യഥാര്‍ഥ്യമാക്കാന്‍ സുമനസ്സുകള്‍ എത്തും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: