വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ പദ്ധതിപ്രദേശത്ത് കളക്ടര്‍ നിശ്ചയിച്ച വിദഗ്ദ്ധസമിതിയുടെ പൈലിംഗ് ആഘാതപരിശോധന ആരംഭിച്ചു. ആഘാതപഠനങ്ങള്‍ക്കായി തയാറാക്കിയ നൂതന സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പരിശോധന. അപകട സാധ്യത പ്രതീക്ഷിക്കുന്ന കെട്ടിടങ്ങളിലാണ് സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.
കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ ഫോട്ടോയും വീഡിയോയും പകര്‍ത്തിയ ശേഷമാകും സമ്പൂര്‍ണ ആഘാതപരിശോധന നടത്തുക. ദൂരെ നിന്നുള്ള ചെറിയ പ്രകമ്പനങ്ങള്‍ വരെ രേഖപ്പെടുത്തുന്ന നൂതന സെന്‍സറുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം എന്ജിനീയറിംഗ്കോളേജിലെ പ്രൊഫസര്‍മാരായ ഡോ ജയ, ഡോ ആര്. വിസോജില് ജോണ്സണ്, വിസില്‍ എംഡി ഡോ ജയകുമാര്‍, അദാനിപോര്‍ട്സ് ആന്‍ഡ് സീസ് ഉദ്യോഗസ്ഥര്‍, ഇടവക പ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പൈലിംഗില്‍ പ്രതിഷേധിച്ച് തുറമുഖനിര്‍മാണം സ്തംഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കാന്‍ എത്തിയ കളക്ടര്‍ ഡോ വാസുകി വിവാദങ്ങളെത്തുടര്‍ന്ന് പരീക്ഷണപൈലിംഗ് രാത്രികാലത്ത് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പരാതികള്‍ പരിഹരിക്കാന്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന നിരീക്ഷണ കമ്മിറ്റിയും രൂപീകരിച്ചു. പരീക്ഷണങ്ങള്‍ക്ക് ശേഷം ഉടന്‍ പൈലിംഗ് പൂര്‍ണതോതില്‍ ആരംഭിക്കും. അതോടെ പദ്ധതി അടുത്തഘട്ടത്തിലേക്ക് കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: