തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോട് സിപിഎം സംഘാടകസമിതി ഓഫീസ് കത്തിച്ചതിന് പിന്നില്‍ പാര്‍ട്ടി വിഭാഗീയത. എന്നാല്‍ സംഭവം ബിജെപി പ്രവര്‍ത്തകരുടെമേല്‍ കെട്ടിവയ്ക്കാനുളള നീക്കമാണ് പാര്‍ട്ടിയുടെത്. വിഷയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ബിജെപി കഴക്കൂട്ടം മണ്ഡലംപ്രസിഡന്റ് സി. സജിത് കുമാര്‍ അറിയിച്ചു. ഇടവക്കോട് സംഘാടകസമിതി ഓഫീസ് കത്തിച്ചതിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും സജിത് പറയുന്നു.
കഴിഞ്ഞദിവസം പുലര്‍ച്ചെയോടെയാണ് വഞ്ചിയൂര്‍ ഏര്യ സമ്മേളനത്തിന്റെ ഭാഗമായി നിര്‍മിച്ച സംഘാടകസമിതി ഓഫീസ് കത്തിയനിലയില്‍ കണ്ടത്. പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് പ്രാദേശിക സിപിഎം നേതൃത്വം പതിവുപോലെ രംഗത്തെത്തി. പാര്‍ട്ടിക്കുള്ളില്‍ കടകംപളളി, ശിവന്‍കുട്ടി ഗ്രൂപ്പുകള്‍ തമ്മിലുള്ള വിഭാഗീയത പ്രദേശത്ത് ശക്തമാണ്. മൂന്നുവര്‍ഷമായി കടകംപളളി പക്ഷക്കാരനായ ലെനിനാണ് ഏര്യാസെക്രട്ടറി സ്ഥാനംവഹിക്കുന്നത്. എന്നാല്‍ ഇക്കുറി ശിവന്‍കുട്ടി പക്ഷക്കാരനായ ഏര്യാകമ്മറ്റി അംഗം വി.എസ്. പത്മകുമാറിനെ സെക്രട്ടറിയാക്കാനുളള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ കടകംപളളിപക്ഷത്തിന്റെ പ്രതിഷേധവും ശക്തമാണ്.
ഒരുകാരണവശാലും പത്മകുമാറിനെ സെക്രട്ടറിസ്ഥാനത്ത് എത്തിക്കില്ലെന്ന വാശിയിലാണ് കടകംപളളി പക്ഷം. ഔദ്യോഗികസ്ഥാനത്തിന് വേണ്ടിയുളള പോരാട്ടത്തില്‍ വിഭാഗീയത പ്രദേശത്ത് വര്‍ധിച്ചിരിക്കുകയാണ്. പാര്‍ട്ടിപ്രവര്‍ത്തനം പോലും തകിടംമറിയുന്ന വിധത്തിലേക്കാണ് സ്ഥിതിഗതികള്‍ മാറിയിരിക്കുന്നത്. അതേസമയം വിഭാഗീയത മറയ്ക്കാന്‍ പ്രദേശത്ത് പതിവുപോലെ അക്രമം അഴിച്ചുവിടുന്നുമുണ്ട്. പാറോട്ടുകോണത്ത് കോണ്‍ഗ്രസ്സിന്റെ ഫ്ളക്സ്ബോര്‍ഡ് നശിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐക്കാരെ മണ്ണന്തല പോലീസ് പിടികൂടിയിരുന്നു. അവസാനം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നായതോടെ തെളിവില്ലെന്നു പറഞ്ഞ് ഇവരെ വെറുതെ വിട്ടു. സമാനമായാണ് ഇടവക്കോട് പാര്‍ട്ടി സംഘാടകസമിതി കത്തിയതിന് പിന്നിലും നടന്നിരിക്കുന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: