ആലപ്പുഴ: പോലീസ് സര്‍ജന്റെ പരിശോധനയില്‍ മധുവിന്റെ മരണം ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തി. കഴുത്തില്‍ കണ്ടെത്തിയ കറുത്ത പാടും കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടി.
പിന്നീട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചു. ഇതിന്റെ പ്രവര്‍ത്തനത്തിലും മുന്നില്‍ നിന്നത് മോബിനും ഷിന്റോയുമായിരുന്നു. അന്വേഷണത്തിലെ പോലീസ് അലംഭവത്തിനെതിരെ നടത്തിയ സ്റ്റേഷന് മാര്‍ച്ചിലും ഇവര്‍ സജീവമായിരുന്നു. പോലീസിനെതിരെ നിരന്തരം പ്രസ്താവനകളും ഇവര്‍ ഇറക്കി.
ജനരോഷം ശക്തമായപ്പോള്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇവര്‍ മധുവിന്റെ ബന്ധുക്കലെയും അടുത്ത സുഹൃത്തുക്കളെയും പലതവണ ചോദ്യം ചെയ്തെങ്കിലും തുമ്പു കിട്ടിയില്ല. മധുവുമായി അവസാനം മദ്യപിച്ചിരുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷിന്റോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ തീരുമാനിച്ചു. ഇതിനായി സ്റ്റേഷനില്‍ എത്താന്‍ പറഞ്ഞ ദിവസമാണ് ഷിന്റോയെ ദുരൂഹസാഹചര്യത്തല്‍ കാണാതാകുന്നത്.
ജൂണ്‍ പത്തോടെയാണ് ഷിന്റോയെ കാണാതായത്. മുമ്പ് ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ആ വഴിക്കും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പോലീസ് അന്വേഷണം വഴിമുട്ടി നില്‍ക്കെയാണ് കഴിഞ്ഞ സപ്തംബര്‍ 19ന് തകഴി റെയില്‍വേ ട്രാക്കിനു സമീപത്ത് ദുരൂഹ സാഹചര്യത്തില്‍ അസ്ഥികൂടം കാണപ്പെട്ടത്. ഇതിനു സമീപം ഷിന്റോയുടെ ചിത്രമുള്ള പഴ്സും ലഭിച്ചിരുന്നു. ഇതോടെ മരിച്ചത് ഷിന്റോയാണെന്ന് സംശയമുയര്‍ന്നെങ്കിലും കഴിഞ്ഞ ദിവസം ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചതോടെയാണ് മരിച്ചത് ഷിന്റോയെന്ന് ഉറപ്പിച്ചത്.
ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്, ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി. കോര, മാന്നാര്‍ സിഐ വിദ്യാധരന്, എടത്വഎസ്ഐ ആനന്ദബാബു, എസ്ഐമാരായ പ്രസന്നന്‍നായര്‍, സോമന്‍നായര്‍, സിപിഒമാരായ ഉണ്ണികൃഷ്ണന്, രാഹുല്‍രാജ്, ഷെഫീക്ക്, അരുണ്‍ ഭാസ്കര്‍, കെ. രാജേഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: