ആലപ്പുഴ: മധുവിനെ കൊലപ്പെടുത്തിയശേഷം തെളിവു നശിപ്പിക്കാന്‍ താന്‍ 17 തവണ ‘ദൃശ്യം’ സിനിമ കണ്ടതായി പ്രതി മോബിന് പോലീസിനോട് വെളിപ്പെടുത്തി.
മധുവിന്റെ മൃതദേഹം കണ്ടുകിട്ടിയശേഷം സംഭവം കൊലപാതകമാണെന്നും മധുവിന് മോശം സ്വഭാവമുള്ളതിനാല്‍ മറ്റാരെങ്കിലും കൊലപ്പെടുത്തിയതാകുമെന്നും ആദ്യം പ്രചാരണം നടത്തിയത് മോബിന്രെ നേതൃത്വത്തിലായിരുന്നു. ഇത് വിശ്വസിപ്പിക്കാന്‍ പല കഥകളും മോബിന് മെനഞ്ഞുണ്ടാക്കി. പിന്നീട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചപ്പോള്‍ അതിലും സജീവമായി മുന്നിലുണ്ടായിരുന്നു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയപ്പോള്‍ പോലീസിനെ സഹായിക്കുക മാത്രമല്ല, സാക്ഷിയായി ഒപ്പിടാനും മോബിനായിരുന്നു മുന്നില്‍. സംസ്കാര ചടങ്ങുകള്‍ക്കും സജീവമായി രംഗത്തെത്തി.
പോലീസിന്റെ അനാസ്ഥയ്ക്കെതിരെ നിരന്തരം പോരാട്ടം നടത്തിയും ജനങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ മോബിനു കഴിഞ്ഞു. കൂട്ടുപ്രതി ഷിന്റോ സത്യം വെളിപ്പെടുത്തുമെന്നു വന്ന ഘട്ടത്തില്‍ തന്ത്രപൂര്‍വ്വം ഷിന്റോയെ ഒളിപ്പിച്ചു. പിന്നീട് തങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നു വരുത്താന്‍ ഷിന്റോയെ ആലപ്പുഴയ്ക്ക് അയച്ചു. ആലപ്പുഴയിലായിരുന്ന ഷിന്റോയെ ഒരു തവണ വിളിക്കുകയും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാനും ആവശ്യപ്പെട്ടു.
താനും ഷിന്റോയും രണ്ടു മൊബൈല്ടവറിനു കീഴിലായിരുന്നു കാണാതായ ദിവസമെന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന മോബിന് മധുവിന്റെ മരണശേഷം ഫേസ്ബുക്ക് പോലും ഉപയോഗിച്ചിട്ടില്ല. ഒടുവില്‍ റെയില്‍വേ ട്രാക്കില്‍ കാണപ്പെട്ട അസ്ഥികൂടം ഷിന്റോയുടേതെന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം മോബിനിലെത്തുകയായിരുന്നു.
ശാസ്ത്രീയ തെളിവുകളും ചോദ്യം ചെയ്യലും മോബിനെ കുടുക്കി. രണ്ടു സുഹൃത്തുക്കളെയാണ് നിസ്സാരകാര്യങ്ങള്‍ക്കായി കൊന്നു തള്ളിയത്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും ദൃശ്യം പലതവണ കണ്ടെന്ന് ജില്ലാ പോലീസ് മേധാവി പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: