2017 നവംബര്‍ മാസത്തെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രതികരണമാണ് ഈ കത്തിനാധാരം.
മന്മോഹന് സിങ് പ്രധാനമന്ത്രിയായിരിക്കെ പത്തുവര്‍ഷംകൊണ്ട് ഈ രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കുംഭകോണങ്ങളായ കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, ടുജി സ്പെക്ട്രം, കല്‍ക്കരി ഖനി ഇടപാട്, ടെട്രാ ട്രെക്, അഗസ്താ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ തുടങ്ങി ഏതാണ്ട് 12 ലക്ഷം കോടി രൂപയുടെ അഴിമതിയല്ലേ നടന്നത്. ഇതെല്ലാം കണ്ടിട്ടും അന്ന് മന്മോഹന് ഞെട്ടുകയോ അതിനെതിരെ ചെറുവിരലെങ്കിലും അനക്കുകയോ ചെയ്യുകയുണ്ടായോ?
ഈ കോടികളില്‍ എത്ര പൂജ്യമുണ്ടെന്ന് എണ്ണാമോ എന്ന് നമ്മുടെ പരമോന്നത കോടതി ചോദിക്കുകയുണ്ടായല്ലോ, ആ ചോദ്യം ഇപ്പോഴും ഇന്ത്യയിലെ ജനങ്ങള്‍ മറന്നിരിക്കില്ല.
മന്മോഹന് സിങ്ങിന്റെ സര്‍ക്കാര്‍ 10 കോടി പേര്‍ക്ക് തൊഴില്‍ കൊടുത്തെന്നുള്ളതാണ് അവകാശ വാദം. അങ്ങനെയാണെങ്കില്‍ ഇവിടെ തൊഴിലില്ലാത്തവരുടെ അംഗസംഖ്യ ഉണ്ടാവുമായിരുന്നില്ലല്ലോ.
ഒരു രൂപ ജനക്ഷേമത്തിനായി വിനിയോഗിക്കുമ്പോള്‍ അതില്‍ 15 പൈസയാണ് അവരിലെത്തുന്നതെന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയല്ലേ വെളിപ്പെടുത്തിയത്. മോദി സര്‍ക്കാര്‍ ഒരു രൂപ ജനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുമ്പോള്‍ അതിലൊരു പൈസപോലും പാഴാകാതെ അവരിലെത്തുന്നുവെന്നതല്ലേ യാഥാര്‍ത്ഥ്യം.
ഇപ്പോള്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ഇടനാഴികളില്‍ കയ്യിലൊരു ഡയറിയും പിടിച്ച് മന്ത്രി ഓഫീസുകളില്‍ കയറിയിറങ്ങുന്നവരെ കാണാനില്ല. ഭരണരംഗം സുതാര്യവുമായിരിക്കുന്നു. നമ്മുടെ രാജ്യം വലിയ ഒരു മാറ്റത്തിന്റെ പാതയിലാണ്. അതിന്റെ വിജയത്തിനായി മോദി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗംതന്നെയാണ് നോട്ടുനിരോധനവും ജിഎസ്ടിയും.
തല്ക്കാലം ജനങ്ങള്‍ക്ക് കുറെ ബുദ്ധിമുട്ടുകളുണ്ടായി എന്നതു ശരിയാണ്. അവര്‍ അത് സഹിക്കാനും തയ്യാറാണ്. കോണ്‍ഗ്രസിന്റെ 57 വര്‍ഷത്തെ ഭരണത്തിനുള്ളില്‍ ബാങ്ക് അക്കൗണ്ടുണ്ടായിരുന്നവര്‍ കേവലം മൂന്ന് കോടി. മോദി സര്‍ക്കാരിന്റെ മൂന്നര വര്‍ഷത്തെ ഭരണംകൊണ്ട് ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ 30 കോടി.
57 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ രാജ്യത്ത് ശുചി മുറി ഇല്ലാത്തവര്‍ 77 ശതമാനം. ഈ സര്‍ക്കാര്‍ 2019 ആകുമ്പോഴേക്ക് മുഴുവന്‍ കുടുംബക്കാര്‍ക്കും ശുചിമുറി നിര്‍മിച്ചുകൊടുക്കും. 2022 ആകുമ്പോള്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും വാസയോഗ്യമായ വീടുകള്‍ നിര്‍മിച്ചുകൊടുക്കും. അതിന്റെ പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഏതാനും വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, കുടിവെള്ളം, വൈദ്യുതി, നല്ല റോഡുകള്‍, റെയില്‍വേ, തൊഴില്‍ ഇവയെല്ലാം കിട്ടാന്‍ പോകുന്നു.
ഇതെല്ലാമല്ലേ മന്മോഹന് സിങ്ങിന്റെയും കോണ്‍ഗ്രസിന്റെയും ഞെട്ടലിനാധാരം.
കുസുമാലയം ബാലകൃഷ്ണന്,
അടിച്ചിറ, കോട്ടയം.
കെഎഎസിന്റെ പ്രായപരിധി കുറയ്ക്കരുത്
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കുന്നതിനുവേണ്ടിയുള്ള രൂപരേഖ തയ്യാറാക്കുന്ന സമയമാണിപ്പോള്‍. കേരള സര്‍ക്കാര്‍ സര്‍വീസിലേക്കും, പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും നിയമനത്തിനുള്ള പൊതുവിഭാഗങ്ങള്‍ക്കുള്ള പ്രായപരിധി ’36’വയസ്സാണിപ്പോള്‍.
നേരിട്ട് നിയമനം നടത്തുന്ന എക്സിക്യൂട്ടീവ് തസ്തികകളായ ഡെപ്യൂട്ടി കളക്ടര്‍, അസിസ്റ്റന്റ് സെയില്‍ ടാക്സ് ആഫീസര്‍, ബ്ലോക്ക് ഡവലപ്മെന്റ് ആഫീസര്‍, ഇന്‍ഡസ്ട്രിയല്‍ എക്സറ്റന്ഷന് ആഫീസര്‍, ജൂനിയര്‍ എംപ്ലോയ്മെന്റ് ആഫീസര്‍മാര്‍ തുടങ്ങിയ തസ്തികകള്‍ക്കുള്ള പ്രായപരിധി മറ്റുവിഭാഗങ്ങള്‍ക്കുള്ളതുപോലെ ഇപ്പോഴും ’36’ വയസ്സു തന്നെ. അതിനാല്‍ പുതിയതായി രൂപീകൃതമാവുന്ന കെഎഎസിനും പ്രായപരിധി ’36’ ആക്കിത്തന്നെ നിലനിര്‍ത്തണം. നിയമാനുസൃത ഇളവുകള്‍ വേറെ.
സംസ്ഥാന സര്‍വീസിലേക്ക് നിയമനത്തിനുള്ള പ്രായപരിധി മുന്‍പ് ’25’ വയസ്സായിരുന്നു. അത് ’30’ ആയും ’35’ ആയും ഉയര്‍ത്തിയിരുന്നു. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് റിട്ടയര്‍മെന്റ് പ്രായം ’56’ ആക്കിയപ്പോള്‍ ജോലിയില്‍ പ്രവേശിക്കേണ്ട പ്രായം ’36’ വയസ്സായി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തുകയാണുണ്ടായത്.എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് പൊതുവിഭാഗത്തിനുള്ള പരമാവധി പ്രായം ഇപ്പോഴും ’25’ ആണ്. എന്നാല്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പ്രായം ’32’ ആണ്.
2013 വരെ ഇതു 30 വയസ്സായിരുന്നു. ഇതര സര്‍വീസില്‍ പ്രവേശിക്കുന്നതിനുള്ള പ്രായപരിധിയായ 25 ല്‍നിന്നും സിവില്‍ സര്‍വീസിലേക്കു വരുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ‘7’വര്‍ഷം കൂടുതല്‍ നല്കുന്നു. അതിനാല്‍ പ്രായപരിധി കൂട്ടിയില്ലെങ്കിലും കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പ്രായം ഇതര പരീക്ഷകള്‍ക്കെന്നപോലെ ’36’ ആയിതന്നെ നിലനിര്‍ത്തേണ്ടതാണ്.
അഡ്വ. പി. കെ. ശങ്കരന്‍കുട്ടി,
കഴക്കൂട്ടം, തിരുവനന്തപുരം
കേന്ദ്രഫണ്ട് വിനിയോഗത്തിന് പ്രത്യേക മന്ത്രി വേണം
റെയില്‍വേക്കും റോഡിനും മറ്റു വന്‍പദ്ധതികള്‍ക്കും എത്ര ഫണ്ടു വേണമെങ്കിലും ഇന്നു കേന്ദ്രത്തില്‍നിന്ന് ലഭ്യം. പക്ഷേ ആവശ്യമായ സ്ഥലം ഏറ്റെടുത്തു നല്കാത്തതിനാല് ഫണ്ടുകള്‍ ലാപ്സാകുന്നു. സ്ഥലമേറ്റെടുത്തു നല്കാന് ഒരു പ്രത്യേക മന്ത്രിയെ നിയോഗിച്ചാല്‍ തീര്‍ച്ചയായും അത് കേരളത്തിന്റെ വികസനകുതിപ്പിന് ആക്കം കൂട്ടും. മന്ത്രിമാരുടെ സമയം അപഹരിക്കുന്ന അപ്രധാനങ്ങളായ ഒത്തിരി പ്രശ്നങ്ങള്‍ ഉയരുന്ന കേരളത്തില്‍ (അക്കാര്യത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് വ്യത്യാസമില്ല) ക്രിയാത്മകമായ, വികസന ഭരണം നടത്താന്‍ ആര്‍ക്കുണ്ട് നേരം.
സി.വി.വാസുദേവന്‍,
ഇടപ്പള്ളി, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: