ചെങ്ങന്നൂര്‍: പൊതുമരാമത്ത് മന്ത്രി അനുവദിച്ച ഫണ്ടില്‍ നവീകരണം പൂര്‍ത്തിയാക്കി എംഎല്‍എ ഉദ്ഘാടനം ചെയ്ത റോഡ് വീണ്ടും ഉദ്ഘാടനം ചെയ്ത് മന്ത്രി ജി. സുധാകരന്.
ഇതിനായി എംഎല്‍എ ആദ്യം ഉദ്ഘാടനം ചെയ്ത് സ്ഥാപിച്ച ശിലാഫലകവും പൊളിച്ചു നീക്കി. പൊതുമരാമത്ത് വകുപ്പിന് ലഭിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇന്നലെ രാവിലെ ശിലാഫലകം ഇളക്കിമാറ്റിയത്. തുടര്‍ന്ന് സുധാകരന്റെ പേരോടുകൂടിയ ശിലാഫലകവും സ്ഥാപിച്ചു. കാലങ്ങളായി തകര്‍ന്നു കിടന്ന ഷൈനി വില്‍സണ്‍ റോഡ് സുധാകരന് അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരിച്ചത്.
നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ മൂന്നിന് കെ.കെ. രാമചന്ദ്രന്‍നായര്‍ എംഎല്‍എ റോഡിന്റെ ഉദ്ഘാടനം നടത്തി ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നു. എന്നാല്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന് എംഎല്‍എ കെ.കെ. രാമചന്ദ്രന്‍നായര്‍ അനഭിമതന്‍ ആയതാണ് റോഡിന്റെ ഉദ്ഘാടനം വീണ്ടും നടത്താന്‍ കാരണമായത്.
എംഎല്‍എ മണ്ഡലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രചരണം പരമാവധി ജനങ്ങളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുക എന്നതാണ് ചെങ്ങന്നൂരില്‍ സിപിഎം നേതൃത്വം എംഎല്‍എയോട് പുലര്‍ത്തുന്നത്. പോലീസ് സ്റ്റേഷന് അടക്കമുള്ള പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എംഎല്‍എക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ല എന്നും സിപിഎം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എംഎല്‍എയും സിപിഎം നേതൃത്വവും തമ്മില്‍ കടുത്ത ചേരിതിരിവ് ചെങ്ങന്നൂരില്‍ വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: