കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറികളില്‍ അര്‍ദ്ധസെഞ്ചുറി. ഇന്നലെ രണ്ടാം ഇന്നിങ്ങ്സില്‍ ശതകം നേടിയതോടെയാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. കരിയറിലെ 18-ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. കോഹ്ലിയുടെ ഏറ്റവും വേഗമേറിയ ടെസ്റ്റ് സെഞ്ചുറിയും ഇതുതന്നെ.
ഏകദിനങ്ങളില്‍ 32 സെഞ്ചുറികളും ടെസ്റ്റില്‍ 18 സെഞ്ചുറികളും അടക്കമാണ് രാജ്യാന്തര ക്രിക്കറ്റില്‍ 50 സെഞ്ചുറികളെന്ന അപൂര്‍വ്വ നേട്ടത്തിന് ഉടമയായത്. 50 രാജ്യാന്തര സെഞ്ചുറികള്‍ നേടുന്ന എട്ടാമത്തെ താരവും രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് കോഹ്ലി. സച്ചിന് (100), റിക്കി പോണ്ടിംഗ് (71), സംഗക്കാര (63), ജാക്വിസ് കാലിസ് (62), ജയവര്‍ദ്ധനെ (54), ഹാഷിം ആംല (54), ബ്രയാന്‍ ലാറ (53) എന്നിവരാണ് കോഹ്ലിയുടെ മുന്‍ഗാമികള്‍.
കൂടാതെ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന ഗവാസ്കറുടെ റെക്കോര്‍ഡിനൊപ്പവും കോഹ്ലിയെത്തി. ഇരുവരും 11 നായകന്മാരായി 11 സെഞ്ചുറികളാണ് നേടിയിട്ടുള്ളത്.
ഇതിനുപുറമെ മറ്റു ചില റെക്കോര്‍ഡുകളും ഇന്ത്യന്‍ നായകന് സ്വന്തം പേരിലെഴുതി. ഒരു ടെസ്റ്റില്‍ തന്നെ പൂജ്യനാവുകയും സെഞ്ചുറി നേടുകയും ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് കോലി. ആദ്യം ഇന്നിങ്സില്‍ അക്കൗണ്ട് തുറക്കും മുമ്പെ കോഹ്ലി വീണിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കോലിയുടെ പേരിലായി. 18 അര്‍ധസെഞ്ചുറികളാണ് ഈ വര്‍ഷം ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലുമായി കോലി നേടിയത്. 19 അര്‍ദ്ധസെഞ്ചുറികള്‍ നേടിയിട്ടുള്ള ദ്രാവിഡ് മാത്രമാണ് ഇനി കോലിക്ക് മുന്നിലുളളത്.
ഒരുകലണ്ടര്‍ വര്‍ഷത്തില്‍ 9 രാജ്യാന്തര സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡിനൊപ്പവും കോഹ്ലി എത്തി. റിക്കി പോണ്ടിംഗ് (2005ലും 2006ലും), ഗ്രെയിം സ്മിത്ത് (2005) എന്നിവരാണ് കോലിയുടെ മുന്‍ഗാമികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: