കോട്ടയം: പൊതുസമൂഹം അഴിമതിക്കെതിരെ തുറന്ന് പറയണമെന്ന് ഡിജിപി ജേക്കബ് തോമസ്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിന് ശേഷം എഴുതിയ ‘നേരിട്ട വെല്ലുവിളികള്‍ കാര്യവും കാരണവും’ എന്ന പുസ്തകത്തിന്റെ പ്രകാശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ പറയുന്നതും പ്രതികരിക്കുന്നതും നിയമം തന്നെയാണ്.ദേശീയ ഹൈവേ അതോറിട്ടിയിലെ ദൂബേ എന്ന എന്‍ജീനിയര്‍ അവിടെ നടന്ന അഴിമതികളെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രിക്ക് രഹസ്യമായി കത്ത് എഴുതിയിരുന്നു. എന്നാല്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ അദ്ദേഹം കൊല്ലപ്പെട്ടു. അതിലും ഭേദം തുറന്ന പറച്ചിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അഴിമതിക്കെതിരെ പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ജാഗ്രത വര്‍ദ്ധിച്ചു. സമീപകാലത്ത് അത് തെളിഞ്ഞിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറയായിരുന്ന സമയത്ത് നടപ്പാക്കിയ എറൈസിംഗ് കേരള പോലെയുള്ള പദ്ധതികളുടെ ഗുണമാണ് ഇപ്പോള്‍ ഉണ്ടാകുന്നതെന്ന് പരിപാടിയോട് അനുബന്ധിച്ച് നടന്ന സംവാദത്തില്‍ പറഞ്ഞു. സിവില്‍ സര്‍വീസിലുള്ളവര്‍ പുസ്തകം എഴുതരുതെന്ന് നിയമമില്ല. അഭിപ്രായങ്ങള്‍ പറയാന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്.അഴിമതിക്കെതിര പല രീതിയില്‍ പ്രതികരിക്കാം. അതിലൊന്നാണ് പുസ്തകം എഴുത്ത് -അദ്ദേഹം പറഞ്ഞു.
ദേശീയമനുഷ്യാവകാശ കമ്മീഷന് കടലാസു പുലിയായത് കൊണ്ടാണ് അതിന്റെ ചെയര്മാന് സ്ഥാനം ഏറ്റെടുക്കാതെയിരുന്നതെന്ന് പരിപാടിയില്‍ അദ്ധ്യക്ഷനായ മുന്‍ സുപ്രീം കോടതി ജഡ്ജി കെ.ടി.തോമസ് പറഞ്ഞു.അഴിമതി വിരദ്ധ നിലപാട് എടുത്തതിന്റെ പേരില്‍ തനിക്ക് പൂച്ചെണ്ടുകള്‍ക്കൊപ്പം കല്ലേറും കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുനക്കര മൈതാനിയില്‍ നടക്കുന്ന ദര്‍ശന അന്തരാഷ്ട പുസ്്തക മേളയോട് അനുബന്ധിച്ചാണ് ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തക പ്രകാശനം നടത്തിയത്. ഡിസി രവി, പ്രൊഫ.ബാബു എബ്രഹാം, എന്‍.സഹദേവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: