കോട്ടയം: ശബരിമല തീര്‍ത്ഥാടര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലയിലെ പഞ്ചായത്തുകള്‍ക്കായി 70 ലക്ഷം രൂപയുടെ പ്രത്യേക സഹായം അനുവദിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയ 2.20 കോടി രൂപ ചെലവഴിക്കാനാണ് 14ന് പുറത്തിറക്കിയ ഉത്തരവിലൂടെ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ ജില്ലയിലെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍, വൈക്കം, കോട്ടയം എന്നിവ ഉള്‍പ്പെട്ടിട്ടില്ല. ഇതില്‍ മുത്തോലി (5ലക്ഷം), എലിക്കുളം(5ലക്ഷം), കോരുത്തോട് (10ലക്ഷം),മുണ്ടക്കയം (5ലക്ഷം)(എരുമേലി 30ലക്ഷം),കാഞ്ഞിരപ്പള്ളി (5ലക്ഷം), ചിറക്കടവ് (5ലക്ഷം), പാറത്തോട് (5ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
പ്രധാന ഇടത്താവങ്ങള്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഗ്രാന്റ് നിഷേധിച്ചതിന് ഉദ്യോഗസ്ഥര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. ശബരിമലയുടെ പ്രധാന കവാടമായ ചെങ്ങന്നൂരിനും ഗ്രാന്റ് നിഷേധിച്ചിരുന്നു. സംസ്ഥാനത്തെ 17 പഞ്ചായത്തുകള്‍ക്കാണ് തുക അനുവദിച്ച് ഉത്തരവായത്. ഇതില്‍ കോട്ടയം ജില്ലയില്‍ വളരെയധികം തീര്‍ത്ഥാടകരെത്തുന്ന മൂന്ന് കേന്ദ്രങ്ങളെ ഒഴിവാക്കിയത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇത് കൂടാതെ ഓരോ സ്ഥലത്തേക്കും നാമാത്ര തുക മാത്രമാണ് അനുവദിച്ചതെന്ന വിമര്‍ശനവും ഉണ്ടായിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിന് 304 കോടി രൂപ അനുവദിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതില്‍ 100 കോടി കേന്ദ്ര സഹായമാണ്. എന്നാല്‍ തുക അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളു. പ്രധാനഇടത്താവളങ്ങള്ക്ക് ഇതില്‍ നിന്നാണ് തുക അനുവദിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
കഴിഞ്ഞ മണ്ഡലക്കാലത്ത് ഏറ്റുമാനൂരിന് 10 ലക്ഷം അനുവദിച്ചിരുന്നു. ഈ വര്‍ഷം 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. അവലോകന യോഗത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുക ഇതുവരെയും അനുവദിച്ചിട്ടില്ല. ഇക്കാരണത്താല്‍ അവലോകനയോഗത്തിലെടുത്ത തീരുമാനങ്ങള്‍ മന്ദഗതിയിലാണ്. എരുമേലിയില്‍ കുടിവെള്ള പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം ആയെങ്കിലും ഇനിയും സൗകര്യങ്ങളുടെ പോരായ്മയുണ്ട്. മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അപര്യാപ്തയാണ് പ്രധാന പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: