ചങ്ങനാശ്ശേരി: ബെംഗളുരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം ഒഴിവില്ലെന്ന കാരണം പറഞ്ഞ് കേരളത്തില്‍ നിന്ന് ബെംഗളുരുവിലേക്കുള്ള ട്രെയിന്‍ ജനുവരി മുതല്‍ ബാസനവാടി മാത്രം സര്‍വ്വീസ് നടത്താനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ ചെയര്മാന് അഡ്വ. ജി. രാമന്നായര്, ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോള്‍ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ സ്ഥലസൗകര്യമുള്ള പഴയ കെട്ടിടത്തില്‍ തന്നെ നിലനിര്‍ത്തണമെന്നും തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പുതിയ കെട്ടിടത്തില്‍ റിസര്‍വേഷന്‍ കൗണ്ടറിനായി നീക്കി വച്ചിട്ടുള്ള സ്ഥലം പരിമിതവും അപര്യാപ്തവുമാണ്. സ്റ്റാര്‍ട്ടിംഗ് പ്രിന്റര്‍, കൗണ്ടര്‍ പ്രിന്റര്‍, യു.പി.എസ്, കമ്പ്യൂട്ടറുകള്‍, അക്കൗണ്ടു ബുക്കുകള്‍, അലമാര തുടങ്ങിയവ വയ്ക്കുന്നതിനു സ്ഥലം തികയില്ല.
യാത്രാ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനായി നാലു കൗണ്ടറുകള്‍ പുതിയ കെട്ടിടത്തില്‍ ഉണ്ടെങ്കിലും, റിസര്‍വേഷന്‍ ഒരു കൗണ്ടര്‍ മാത്രമാണുള്ളത്. തക്താല് ടിക്കറ്റ് അടക്കം റിസര്വ്വേഷന് എത്തുന്ന യാത്രക്കാര്‍ക്ക് നില്‍ക്കുന്നതിനുള്ള സ്ഥല സൗകര്യം പോലും പുതിയ കൗണ്ടറില്‍ ഇല്ല. മറ്റു പ്രധാനപ്പെട്ട റെയില്‍വേസ്റ്റേഷനുകളിലെല്ലാം റിസര്‍വേഷന്‍ കൗണ്ടര്‍ മാറ്റിയാണ് സ്ഥാപിച്ചിട്ടുള്ളത്. പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോളിംഗ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നില്ല. പഴയ കെട്ടിടത്തില്‍ കൂടുതല്‍ സ്ഥലസൗകര്യം ഉള്ളതിനാല്‍ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ പഴയ കെട്ടിടത്തില്‍തന്നെ നിലനിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: