ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദമേറ്റെടുക്കും. രാഹുലിനെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിക്കാനുള്ള പ്രക്രിയയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തുടക്കം കുറിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന്റെ പിറ്റേന്ന് കോണ്‍ഗ്രസ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് ഫലവും അറിയാം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ എ.കെ ആന്റണിയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിയേക്കാം.
ഡിസംബര്‍ 31ന് മുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് രാഹുലിന്റെ അധ്യക്ഷപദവി സംബന്ധിച്ച് അടിയന്തിര തീരുമാനം സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് അയോഗ്യതാ ഭീഷണിയുണ്ടാകും.
ഡിസംബര്‍ 1ന് വിജ്ഞാപനമിറക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കമിടും. നാമനിര്‍ദ്ദേശ പത്രിക 4ന്. വോട്ടെടുപ്പ് 16ന്. 19നാണ് വോട്ടെണ്ണല്‍. മറ്റു സ്ഥാനാര്‍ത്ഥികളാരും മത്സരിക്കില്ലെങ്കില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഡിസംബര്‍ 11ന് തന്നെ രാഹുലിന്റെ വിജയം ഉറപ്പാകും. എന്നാല്‍ പേരിന് മത്സരം നടത്താനുള്ള ആലോചന കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നുണ്ട്. ആയിരത്തോളം എഐസിസി പ്രതിനിധികളില്‍ ആര്‍ക്കും സ്ഥാനാര്‍ത്ഥിയാകാം.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയായുടെ അധ്യക്ഷതയില്‍ പത്താം നമ്പര്‍ ജന്‍പഥില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗത്തിലാണ് അമ്മയില്‍ നിന്ന് മകന് പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, എ.കെ ആന്റണി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ച്ചയായ 19വര്‍ഷം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തിരുന്ന ശേഷമാണ് സോണിയാഗാന്ധി പദവി മകന് രാഹുല്‍ഗാന്ധിക്ക് കൈമാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: