കാസര്‍കോട്: റവന്യൂമന്ത്രിയും സിപിഐ നേതാവുമായ ഇ. ചന്ദ്രശേഖരന് പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി എംപിയും എംഎല്‍എമാരും ഉള്‍പ്പെടെ സിപിഎമ്മിന്റെ ജനപ്രതിനിധികള്‍ ബഹിഷ്കരിച്ചു.
മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും താക്കോല്‍ ദാനവുമാണ് സിപിഎം ജനപ്രതിനിധികള്‍ ബഹിഷ്ക്കരിച്ചത്.
വൈകല്യസൗഹൃദ ഭവനങ്ങളുടെ താക്കോല്‍ ദാനം നിര്‍വഹിക്കേണ്ട പി. കരുണാകരന് എംപി എത്തിയില്ല.
പുല്ലൂര്‍ പെരിയ സിഎച്ച്സി ഫിസിയോ തെറാപ്പി സെന്ററിന്റെ താക്കോല്‍ ദാനം നടത്തേണ്ടിയിരുന്ന കെ. കുഞ്ഞിരാമന് എംഎല്‍എയും കമ്പ്യൂട്ടര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കേണ്ട എം. രാജഗോപാല്‍ എംഎല്‍എയും ആശംസാ പ്രാസംഗികരായ കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി. രമേശന്, നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് വി.പി. ജാനകി തുടങ്ങിയവരും എത്തിയില്ല.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.എ.പി. ഉഷ അവസാന നിമിഷം വേദിയില്‍ വന്ന് മുഖം കാണിച്ചു.
ഇ. ചന്ദ്രശേഖരന്റെ പരിപാടികളുമായി സഹകരിക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നതായി കഴിഞ്ഞ ദിവസം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: