കൊല്ലം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ കര്‍മപദ്ധതിയും ലേബര്‍ ബജറ്റും ഡിസംബര്‍ 30നകം തയ്യാറാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്ത്തികേയന് നിര്‍ദേശിച്ചു.
പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതും ആക്ഷന്‍പ്ലാന്‍ തയ്യാറാക്കുന്നതും മാസ്റ്റര്‍ സര്‍ക്കുലര്‍ അനുസരിച്ചായിരിക്കണം. തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം 100 ദിവസം തൊഴില്‍ ലഭിക്കത്തക്ക വിധത്തില്‍ എല്ലാ വാര്‍ഡുകളിലും ആവശ്യത്തിന് പ്രവൃത്തികള്‍ ഉള്‍പ്പെടുത്തണം.
അയല്‍ക്കൂട്ടങ്ങളുടെ അനുഭവത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവൃത്തികള്‍ തെരഞ്ഞെടുക്കേണ്ടത്. എല്ലാ അയല്‍ക്കൂട്ടങ്ങളിലും ഏറ്റെടുക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ ചര്‍ച്ച നടത്തി ആശയങ്ങളും നിര്‍ദേശങ്ങളും വാര്‍ഡ് തലത്തില്‍ ക്രോഡീകരിച്ച് ഗ്രാമ പഞ്ചായത്തിന്റെ കര്‍മപദ്ധതി തയ്യാറാക്കണം.
സംസ്ഥാന സര്‍ക്കാരിന്റെ ഹരിതമിഷന്‍ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ച് ജലസംരക്ഷണ, പ്രകൃതിവിഭവ പരിപാലന പൊതുപ്രവൃത്തികള്‍, ജലസേചന കുളങ്ങളുടേയും മറ്റ് പരമ്പരാഗത ജലസ്രോതസുകളുടേയും പുനരുദ്ധാരണം, വൃക്ഷത്തൈ ഉത്പാദനവും വനവത്കരണവും, കിണറുകളുടെയും, ശൗചാലയങ്ങളുടെയും നിര്‍മാണം, അവശവിഭാഗങ്ങള്‍ക്കുളള വ്യക്തിഗത ആസ്തികളുടെ നിര്‍മാണം, ദീര്‍ഘകാലം ഈടുനില്‍ക്കുന്നതും ആസ്തി സൃഷ്ടിക്കുന്നതുമായ പ്രവൃത്തികള്‍ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കണം.
ഗ്രാമസഭകളില്‍ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്താണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഇതിനായി തൊഴിലാളികളുടെ പ്രത്യേക ഗ്രാമസഭ വിളിച്ചുചേര്‍ക്കണം. ഗ്രാമപഞ്ചായത്തില്‍ പദ്ധതി രൂപീകരിച്ച് ഗ്രാമ പഞ്ചായത്ത് കമ്മറ്റിയുടെ അംഗീകാരത്തോടെ ബ്ലോക്ക് പഞ്ചായത്തിന് സമര്‍പ്പിക്കണം. ഇത് ഡിസംബര്‍ 20നകം ജില്ലാപഞ്ചായത്തില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങണം. ലേബര്‍ ബജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ അവലോകന യോഗം 22ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: