കൊച്ചി: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സാഹചര്യത്തില്‍ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 30 ലേക്ക് മാറ്റി. കേസ് ഫയലില്‍ സ്വീകരിക്കണമോ വേണ്ടയോയെന്ന് അന്ന് കോടതി തീരുമാനിക്കും. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ എജിക്ക് 30 വരെ കോടതി സമയം അനുവദിച്ചു.
കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗവും മുന്‍ ജോയിന്റ്് രജിസ്ട്രാറുമായ തിരുവനന്തപുരം നേമം സ്വദേശി ആര്.എസ്. ശശികുമാറാണു ക്വോവാറന്റോ ഹര്‍ജി നല്‍കിയത്. മന്ത്രിയായിരിക്കെ തോമസ് ചാണ്ടി സര്‍ക്കാരിനെതിരേ ഹര്‍ജി നല്കിയതും മന്ത്രിസഭാ യോഗത്തില്‍നിന്നു സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതും സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിനുള്ള തെളിവാണെന്നു ഹര്‍ജിയില്‍ പറയുന്നു.
മന്ത്രിസഭാ യോഗത്തില്‍ നിന്നു വിട്ടുനിന്നവരെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യാത്ത മുഖ്യമന്ത്രിക്ക് തത്സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: