നെയ്യാറ്റിന്‍കര: നഗരസഭാ അധികാരികളുടെ അനാസ്ഥയ്ക്കെതിരെ കൗണ്‍സിലര്‍ ഉപവാസിച്ചു. നിലമേല്‍ വാര്‍ഡ് കൗണ്‍സിലര്‍ വി.ഹരികുമാറാണ് ഉപവാസസമരം നടത്തിയത്. ദിവസവും വിദ്യാര്‍ത്ഥികളടക്കം ആയിരത്തിലധികം പേര് സഞ്ചരിക്കുന്ന കോണ്‍വെന്റ് റോഡ് കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ പേരില്‍ വെട്ടിപ്പൊളിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ നിരവധി തവണ ചെയര്പേഴ്സണുള്പ്പടെയുള്ളവര്ക്ക് പരാതി നല്കി. കുടിവെള്ള പദ്ധതിക്ക് റോഡ് കുഴിക്കുന്നതിന് മുമ്പ് നഗരസഭയ്ക്ക് ജലഅതോറിറ്റിയില്‍ നിന്നു 12.6 ലക്ഷം രൂപ റീ ടാറിംഗിന് തുക അടച്ചിട്ടുണ്ട്. എന്നാല്‍ ഈ തുക അട്ടിമറിച്ചതുകൊണ്ടാണ് റോഡ് ശോചനീയവസ്ഥയില്‍ തുടരുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ നല്കുന്ന പല വികസന പദ്ധതികളും അട്ടിമറിക്കാനാണ് നഗരസഭയിലെ എല്‍ഡിഎഫ് ഭരണ നേതൃത്വം ശ്രമിക്കുന്നതെന്നും ഇത്തരത്തില്‍ വികസനം അട്ടിമറിക്കുന്ന നഗരസഭയ്ക്ക് എതിരെയുള്ള സൂചന സമരമാണ് ഉപവാസമെന്നും വി.ഹരികുമാര്‍ പറഞ്ഞു. ആര്‍സി തെരുവ് കുരിശ്ശടിക്ക് മുന്നില്‍ നടത്തിയ ഉപവാസ സമരം ബിജെപി സംസ്ഥാന സമിതി അംഗം എന്‍.പി.ഹരി ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ പ്രസിഡന്റ് ആര്.രാജേഷ് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.രഞ്ചിത്ത്ചന്ദ്രന്‍, ബിജെപി സംസ്ഥാന സമിതി അംഗം നടരാജന്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഷിബു രാജ്കൃഷ്ണതുടങ്ങിയവര് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: