നെടുമങ്ങാട്: തെങ്കാശിപാതയെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന നെടുമങ്ങാട് – വെമ്പായം റോഡില്‍ പഴകുറ്റി മുതല്‍ തേക്കട വരെയുള്ള യാത്ര ഗതികെട്ട അവസ്ഥയില്‍. എട്ട് കിലോമീറ്റര്‍ ദൂരം യാത്രചെയ്യാന്‍ വേണ്ടത് ഒരു മണിക്കൂറിലധികം. രാവിലെ ഓഫീസില്‍ പോകുന്നവര്‍ക്ക് കൃത്യസമയത്ത് എത്താന്‍ കഴിയുന്നില്ല. ഇരുചക്രവാഹനക്കാര്‍ സ്ഥിരമായി അപകടത്തില്‍പ്പെടുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറക്വാറികളുടെ വാഹനങ്ങള്‍ സ്ഥിരമായി ഓടുന്ന ഇരിഞ്ചയം-വെമ്പായം, ഇരിഞ്ചയം-പഴകുറ്റി റോഡാണ് പൂര്‍ണ്ണമായി തകര്‍ന്നത്. റോഡ് ഗര്ത്തങ്ങളായതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പാടെ വെട്ടിക്കുറച്ചു.
പത്ത് വര്‍ഷത്തിനിപ്പുറം രണ്ടു വട്ടമാണ് ഈ റോഡ് ടാര്‍ ചെയ്തത്. റബ്ബറൈസ്ഡ് ടാര്‍ ചെയ്ത ഭാഗവും ഇടയ്ക്കുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ റോഡ് പലയിടങ്ങളിലും പൂര്‍ണ്ണമായി തകര്‍ന്നു. അമിതഭാരം കയറ്റിപ്പോകുന്ന ലോറികളാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. പ്രതിദിനം നൂറിലധികം ലോറികളാണ് ഇതുവഴി കടന്നു പോകുന്നത്. അമിതവേഗതയില്‍ പോകുന്ന ഈ ലോറികള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ചെറുതല്ല. നിരവധി തവണ പരാതികള്കൊടുത്തിട്ടും പ്രശ്നത്തിനു പരിഹാരമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പഴകുറ്റി, വേങ്കവിള, തിച്ചിട്ടൂര്, താന്നിമൂട്, ഇരിഞ്ചയം വളവ്, മേലേതേക്കട, തേക്കട, മുക്കുപാലമൂട്, വെമ്പായത്തിനുസമീപം എന്നിവിടങ്ങളിലെല്ലാം വലിയകുഴികള്‍ നിറഞ്ഞത് അപകടകരമായി. എട്ടു കിലോമീറ്റര്‍ യാത്രക്കിടയില്‍ പഴകുറ്റി മുതലുള്ള ആദ്യത്തെ ആറ് കിലോമീറ്റര്‍ ദൂരം സ്ഥിരം അപകടമുണ്ടാക്കുന്ന കുഴികളാണ്. വേങ്കവിളക്കും താന്നിമൂടിനും ഇടക്കുള്ള പ്രദേശത്ത് സ്ഥിരമായുണ്ടാകുന്ന അപകടത്തില്‍ നാട്ടുകാരും ഏറെ ബുദ്ധിമുട്ടിലായി. ഇരുചക്രവാഹനങ്ങള്‍ എങ്ങനെയൊക്കെ ശ്രദ്ധിച്ചു വന്നാലും ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെമ്പായം പാതയില്‍ നിന്നു നെടുമങ്ങാട്, വട്ടപ്പാറ പോലീസ് സ്റ്റേഷനുകളിലായി മുപ്പതിലധികം അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാല് മരണങ്ങളും ഉള്‍പ്പെടും. എന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: