തൊടുപുഴ: തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച പെട്രോള്‍ പമ്പ് ഉടമയ്ക്ക് നാട് വിടചൊല്ലി. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തൊടുപുഴ ആനക്കൂട് ജങ്ഷനിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയില്‍ മ്രാലയ്ക്ക് സമീപം റോഡുപണിയില്‍ ഏര്‍പ്പെട്ടിരുന്ന മണ്ണുമാന്തി യന്ത്രത്തില്‍ ഇന്നോവ കാര്‍ ഇടിച്ച് കയറിയാണ് മൂലമറ്റം ചാലില്‍ സി.എസ്. മനോജ്(43) മരിച്ചത്. വീട്ടില്‍ നിന്ന് തൊടുപുഴയ്ക്ക് വരുന്നതിനിടെയാണ് അപകടം. വാഹനത്തിനുള്ളില്‍ കുടുങ്ങിയ മനോജിനെ അഗ്നിശമനസേനയെത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ഇന്നലെ രാവിലെ കാരിക്കോട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ മുട്ടം പോലീസ് വാഹനം പരിശോധിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
ഭാര്യ: അനിത തൊടുപുഴ മഹിമയില്‍ എം.കെ. ബാലകൃഷ്ണപിള്ളയുടെ മകളാണ്. മക്കള്‍: ദേവിക (വിദ്യാര്‍ത്ഥിനി, ശാന്തിഗിരി കോളേജ് വഴിത്തല), രാഹുല്‍ (ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി, കോ ഓപ്പറേറ്റീവ് പബ്ലിക് സ്കൂള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: