കോഴിക്കോട്: തണ്ണീര്‍ത്തടം നികത്തുന്നതിനെതിരെ പ്രതിഷേധം. നടുവട്ടം കുത്തുകല്ല് റോഡില്‍ കാവില്പാലം വയല്‍ മണ്ണിട്ടു നികത്തുന്നതിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഒരേക്കറോളം വരുന്ന പ്രദേശം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണ്. ഈ ഭൂമി മണ്ണിട്ടു നികത്താനോ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനോ അനുമതി നല്കാന് പാടില്ലാത്തതാണെന്ന് നാട്ടുകാര്‍ ചൂണ്ടികാണിക്കുന്നു. ഇതിന്റെ ഒരു ഭാഗത്ത് സ്വകാര്യവ്യക്തി ഇരുനില വീട് നിര്‍മ്മിക്കുന്നുണ്ട്. വീടിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും പ്രദേശം സന്ദര്‍ശിക്കാനോ നടപടികള്‍ സ്വീകരിക്കാനോ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
തൊട്ടടുത്ത മുണ്ടകന്‍ കനാലില്‍ നിന്ന് മഴക്കാലത്തിന് മുമ്പ് മണ്ണുകോരി വൃത്തിയാക്കിയിരുന്നു. ഈ സമയത്ത് കനാലില്‍ നിന്നെടുത്ത മണ്ണും ഈ തണ്ണീര്‍ത്തടത്തിന്റെ ഒരു ഭാഗത്ത് നിക്ഷേപിച്ചിരുന്നു. പിന്നീട് ഈ മണ്ണ് ഉപയോഗിച്ച് തണ്ണീര്‍ത്തടത്തിന്റെ ഒരു ഭാഗം നികത്തി. അന്നു തന്നെ നാട്ടുകാര്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നെങ്കിലും അതു കണ്ടില്ലെന്ന് നടിക്കുകയായിരുന്നെന്നും ആരോപണം ഉണ്ട്.
ഒരേക്കറോളം വരുന്ന തണ്ണീര്‍ത്തടം ചെറിയ ഭാഗങ്ങളാക്കി വില്‍പ്പന നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇങ്ങനെയുള്ള ചെറിയ ഭാഗങ്ങളില്‍ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് നികത്താനും ശ്രമമാരംഭിച്ചിട്ടുണ്ട്. അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ തണ്ണീര്‍ ത്തടം നികത്തുന്നതിനെതിരെ പ്രതിഷേധമാരംഭിക്കാനാണ് നീര്‍ത്തട സംരക്ഷണ സമിതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: