മാനന്തവാടി: പ്രസവാവധിയെടുത്ത അംഗണവാടി അദ്ധ്യാപികയെ പിരിച്ചുവിട്ടു. മാനന്തവാടി താലൂക്കിലെ ബോയ്സ് ടൗണ്‍ മിനി അംഗണവാടി അദ്ധ്യാപിക പി.നീതുവിനാണ് തൊഴില്‍ നഷ്ടമായത്. രണ്ടാമത്തെ പ്രസവത്തിനായി മെയ് 15 മുതല്‍ നവംബര്‍ 14 വരെയാണ് നീതു അവധിയെടുത്തത്. നവംബര്‍ 15ന് ഇവര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. 16ന് വൈകുന്നേരം ഐസിഡിഎസ് ഓഫീസില്‍നിന്ന് നീതുവിനെ വിളിച്ച് നാളെമുതല്‍ ജോലിക്ക് വരേണ്ടെന്ന് പറയുകയായിരുന്നു.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ പേരിയ ആനേരി കോളനിയിലാണ് അംഗന്‍വാടി. ഇത് പൂട്ടിയതോടെ പ്രദേശത്തെ മുലയൂട്ടുന്ന അമ്മമാരുടെയും ഗര്‍ഭിണികളുടെയും കൗമാര പെണ്‍കുട്ടികളുടെയും പോഷകാഹാര വിതരണവും മുടങ്ങി.
പട്ടികജാതി വിഭാഗത്തിലെ കുറവ വിഭാഗക്കാരിയാണ് നീതു. അംഗണവാടിക്ക് സമീപം തന്നെയാണ് താമസം. വിവാഹത്തിനുശേഷം മാനന്തവാടി ടൗണിലെ ഭര്തൃവീടിനടുത്തേക്ക് സ്ഥലം മാറ്റം ചോദിച്ചതിനാണ് പ്രതികാര നടപടി എന്നാണ് പറയുന്നത്. ഏഴ് വര്‍ഷമായി നീതു അദ്ധ്യാപികായായി ജോലി ചെയ്യുന്നു. അംഗണവാടി പൂട്ടിയതിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കാനും നീക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: