തളിപ്പറമ്പ്: കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ പ്രദേശവാസികളായ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകൃതമായ വയല്‍ക്കിളികള്‍ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ വിഭാഗത്തില്‍പ്പെട്ട ആള്‍ക്കാരെ പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസം ടൗണ്‍സ്ക്വയറില്‍ സെമിനാറും നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി. സെമിനാറില്‍ വയല്‍ക്കിളി സമര നായകന് സുരേഷ് കീഴാറ്റൂര്‍ വിഷയം അവതരിപ്പിച്ചു.
ദേശീയപാത വികസനത്തിനുവേണ്ടി നേരത്തേ പരിഗണിച്ചിരുന്ന അലൈന്മെന്റ് അട്ടിമറിച്ചതില്ദുരൂഹതയുണ്ടെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് കണ്ടെത്തണമെന്നും സെമിനാറില്‍ പ്രസംഗിച്ച ബിജെപി ഉത്തരമേഖലാ വൈസ് പ്രസിഡണ്ട് എ.പിഗംഗാധരന്‍ ആവശ്യപ്പെട്ടു. ദേശീയപാത വികസിപ്പിക്കുമെന്ന് കേട്ടതിനെ തുടര്‍ന്ന് പത്ത് മുപ്പത് വര്‍ഷംമുമ്പ് തുച്ഛമായ വിലക്ക് കിടപ്പാടം വിറ്റുപോയ നിരവധിപേരുണ്ട്. അതിനുശേഷം എന്തിനുവേണ്ടിയാണ് അലൈന്‍മന്റില്‍ മാറ്റം വരുത്തിയതെന്ന് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കെ.എസ്.റിയാസ്, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധി പ്രൊഫ.എന്‍.കെ.ഗോവിന്ദന്, സണ്ണി അമ്പാട്ട്, നമ്പ്രാടത്ത് ജാനകിയമ്മ, സി.മനോഹരന്, എം.നോബിള്‍, പ്രൊഫ.എന്‍.കെ.ഗോപിനാഥന്, നോബിള്‍ പൈക്കട എന്നിവര്‍ സംസാരിച്ചു.
സമരത്തെതുടര്‍ന്ന് വിദഗ്ധ സമിതി കൈക്കൊണ്ട തീരുമാനങ്ങള്‍ തുഗ്ലക്കിന്റെ പരിഷ്കാരങ്ങളേക്കാള് കഷ്ടമുള്ളതാണെന്നും ഈ തീരുമാനം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും സമര സമിതി ചൂണ്ടിക്കാട്ടി.
സമരം ബഹുജന പങ്കാളിത്തത്തോടെ കൂടുതല്‍ ശക്തമാക്കുമെന്നും കുപ്പം മുതല്‍ കുറ്റിക്കോല്വരെയുള്ള ജനങ്ങളെ സമരത്തിന്റെ ഭാഗമായി അണിനിരത്തുമെന്നും സമര സമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: